Wednesday, December 16, 2009

ക്രൗര്യസംക്രമണം(നിരൂപണം)

കാപ്പിലാന്‍ കവിതകളുടെ പാരസ്പര്യം അത്ഭുതാവഹം ആണ്. ഇന്ന് ഇവിടെ നിരൂപണ വിധേയമാക്കുന്നത് അദ്ദേഹത്തിന്‍റെ കണ്ണന്‍ തവി, ബലൂണ്‍ എന്നീ പുതുകവിതകള്‍. അടുത്തടുത്ത ദിവസങ്ങളില്‍ കവി മനസില്‍ നിന്ന് ഉതിര്‍ന്നു വീണ ഈ രണ്ട് കവിതകളും വായനക്കാരന്‍റെ മനസിലും വായനയിലും ആശയ മേഖലകള്‍കൊണ് കൊണ്ട് കോറുന്നു. ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയിലേക്കുള്ള സംക്രമണം വായനയില്‍ തീ കോരിയിടുന്നു.

വളരെ അപ്രതീക്ഷിതമായി കവി രചിച്ച കണ്ണന്‍ തവി എന്ന കവിത 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' വായിച്ച വായനക്കാരനെ ഒരിക്കല്‍ കൂടി ലാറ്റിനമേരിക്കയിലെ ഏതോ കുഗ്രാമത്തിലേക്ക് എന്നപോലെ കൊണ്ടു പോകുന്നു, നൈമിഷകതയുടെ വീഞ്ഞ് കുടിച്ച് അല്ലലുകള്‍ മായ്ക്കുന്ന ഗ്രാമീണര്‍ മറന്നു വെച്ച ഒരു പാവം തവിയെ അവിടെ വായനക്കാര്‍ കണ്ടെത്തുന്നു. പുറത്ത് നിര്‍ത്താതെ മറവിയുടെ മഴപെയ്യുന്ന ഏതോ ലാറ്റിനമേരിക്കന്‍ ഗ്രാമീണ ഭവനത്തിന്‍റെ അടുക്കള മൂലയില്‍ ആ തവി സ്വയം നഷ്ടപ്പെട്ട് കഴിയുകയാണ്. ആ തവി രുചി നോക്കിയ മഹാ വിഭവങ്ങള്‍, ആ തവി പ്രധാന വേഷമെടുത്തിരുന്ന വിരുന്നുകള്‍, ആ തവിയുടെ ഉപ്പിലും ചൂടിലും രോഗമകന്ന നാളുകള്‍, ആ തവി മാത്രം ഉപയോഗിച്ചിരുന്ന വിരലുകള്‍ എല്ലാമെല്ലാം വായനക്കാരന്‍റെ മനസിലേക്ക് കടന്നു വരുന്നുണ്ട്.

'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ കേണല്‍ അറെലിയാനോ ബുവെന്ദയെപ്പോലെ' വായനക്കാരനും ഭൂതകാലത്തില്‍ നിന്നു കൊണ്ട് വര്‍ത്തമാന കാലത്തെപ്പറ്റി പ്രവചന രൂപമുള്ള വെളിപ്പാടുകള്‍ കാണുന്നുണ്ട്.
പണ്ട് പ്ലാവിലയില്‍ കുമ്പിള് കുത്തി
കഞ്ഞി കോരിക്കുടിച്ച കോരന്മാര്‍

ഇന്ന് കുടിക്കുന്നതിതെത്രയോ നല്ല തവികളില്‍
ഇലകളില്‍ കോരി കഞ്ഞി കുടിച്ചിരുന്നവര്‍ തവികളെ സ്വപ്നം കണ്ടിരിക്കുമോ എന്ന് കവി സംശയിക്കുന്നുണ്ട്. ഇതു തന്നെയാണ് ഈ കവിതയുടെ ദാര്‍ശനിക തലം. പുരാതന ചരിത്രം സ്വപ്നം കണ്ടവയാണോ ഇന്ന് നമ്മുടെ സ്വന്തമായിരിക്കുന്നതെല്ലാമെന്ന ചോദ്യം കവി ഉന്നയിക്കുകയാണ്.
ആരോടും പരിഭവമില്ലാതെ പിണക്കം ഇല്ലാതെ
ആരോടും പരിഭവമില്ലാതെ പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട് ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌

ചെവിയില്ലാത്ത ഭിത്തിയോട് ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌ എന്ന വരികളില്‍ വായനക്കാരനുണ്ടാകുന്ന ആത്മനിന്ദ ഭയങ്കരമാണ്. ഒരു തവിയാണെങ്കില്‍ക്കൂടിയുംഗഹനമായ ചരിത്രം ഉറങ്ങുന്ന ഒന്നിനെ അവഗണിക്കുന്നതിനെ വായനക്കാരന്‍ ഇവിടെ ഭയക്കുന്നുണ്ട്. തവിയുടെ ഗദ്ഗദങ്ങള്‍ വന്നലക്കുന്ന ചെവിയില്ലാത്ത ഭിത്തി വായനക്കാരന്‍റെ ഹൃദയ ഭിത്തിയാകുന്നില്ലെങ്കിലേ അത്ഭുതപ്പെടാവൂ.
കണ്ണ് പൊട്ടാത്ത സ്റ്റീല്‍ തവികള്‍
വളച്ചാല്‍ വളയാത്ത തവികള്‍
വിളിച്ചാല്‍ വരാത്ത തവികള്‍
കറുപ്പനല്ലാത്ത കാഴ്ചയില്‍ സുന്ദരന്‍
ഉള്ളു പൊള്ളയാം അലുമിനിയം തവികള്‍
വളയ്ക്കാവുന്നത്ര വളക്കാവുന്ന പ്ലാസ്റ്റിക്‌ തവികള്‍
ഇളം ചൂട് തട്ടിയാല്‍ ഉരുകുന്ന തവികള്‍

വൃത്തത്തിലും നീളത്തിലും അര്‍ദ്ധവൃത്താകൃതിയിലും
അങ്ങനെ എത്രയോ തവികള്‍ ഇന്ന് സുലഭം
പ്രാചീന സ്വപ്നങ്ങള്‍ വെറും മിഥ്യാഭ്രമങ്ങള്‍ ആയി മാറിയതിനെ കവി ഇവിടെ വെറുക്കുന്നു. ഇല സ്വന്തമായിരുന്നവര്‍ കണ്ട സ്വപ്നം ഒരു പക്ഷേ പാവമൊരു കണ്ണന്‍ തവിയെ ആയിരിക്കാം. എന്നാല്‍ പരിണാമം വരുത്തിയതെല്ലാം ആ സ്വപ്നങ്ങള്‍ക്കുമപ്പുറം മരവിപ്പുകളുടേതാണെന്ന് കവി അറിയുന്നുണ്ട്. പല തവികള്‍ക്കും ഉള്ള് പൊള്ളയാണ്, പുറമേക്ക് സൗന്ദര്യം കലശലെങ്കിലും. ഉരുകുന്നവയും ആകൃതി നിയതമല്ലാത്തവയും ആയി അവ പ്രാചീന സ്വപ്നങ്ങളെ ഹനിക്കുകയാണ് ചെയ്തത്.
പ്രാചീനരുടെ സ്വപ്നത്തിന്‍റെ മൂര്‍ത്തീകരണമായ കണ്ണന്‍ തവിയെ അവര്‍ മറന്നു വച്ചതാണ് കവിയെ പ്രകോപിപ്പിക്കുന്നത്.. സ്വപ്നങ്ങളെ നാം ആത്മഹത്യക്ക് ഏല്പ്പിച്ച് കൊടുക്കരുത്. സ്വപ്നങ്ങള്‍ ഒരിക്കലും സ്വപ്നങ്ങളില്ലാത്തവയോട് വിലപിക്കേണ്ടതായി വന്നുകൂടരുത്.
വക്ക് തേഞ്ഞ പിടി ഒടിഞ്ഞ കണ്ണന്‍ തവി
ആരുമില്ലാതെ അടുക്കള മൂലയില്‍ തേങ്ങുകയാണ്

ആര് കേള്‍ക്കാനീ നെലോളികള്‍
വായനക്കാരും നിലവിളികളോടെ നില്‍ക്കുകയാണ്;
എന്നാല്‍ ഇവിടെ നിന്നാണ് കവിതയുടെ സംക്രമണം തുടങ്ങുന്നത്.


അതിന്‍റെ ചിഹനമെന്നോണം കണ്ണന്‍ തവി എന്ന കവിതയോട് പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത വിധം ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്ന, വാളൂരി നില്‍ക്കുന്ന രാജാവിന്‍റെ ചിത്രം സംസാരിച്ച് തുടങ്ങുന്നു. രാജാവിന്‍റെ വാള്‍ത്താരിയായാണ് കവിയുടെ അടുത്ത കവിത ബലൂണ്‍ നമുക്കു മീതെ ഉയര്‍ന്ന് പോകുന്നത്.ബലൂണിന്‍റെ ചരട് കയ്യിലുള്ള കുട്ടിയില്‍ കവി സന്നിവേശിക്കുകയാണ്. ആ കുട്ടിയുടെ മോഹമാണ് ഉയര്‍ന്ന് പറക്കുന്നത്. ആ ബലൂണീന്‍റെ നിറങ്ങളാണ് കുട്ടിയില്‍ ഭാവഭേദങ്ങള്‍ വരുത്തുന്നതും.
വിവിധ വര്‍ണ്ണങ്ങളുടെ നേര്‍ത്ത സ്തരത്തില്‍ പൊതിഞ്ഞ
വിഷം വമിക്കുന്ന നീര്‍ കുമിള

വര്‍ണങ്ങള്‍ക്കു പിന്നില്‍ നിന്ന് വിഷത്തിന്‍റെ നിറം കവിയും വായനക്കാരും തിരിച്ചറിയുകയാണ്. ഇവിടെ വായനക്കാര്‍ ഒരു പ്രത്യേക വിഭാഗമല്ല. അവര്‍ ഒന്നെങ്കില്‍ കവികളുമാണ്. അല്ലെങ്കില്‍ കവി കൂടി വായനക്കാരനായി മാറിയിരിക്കുന്നു. ഇങ്ങനെ ഒരുമിച്ച് നില്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ക്കെല്ലാം ബലൂണിന്‍റെ അഹംഭാവത്തെപ്പറ്റി മനസിലാവുന്നുള്ളൂ. ബലൂണിനു പിന്നാലെ ഓടുന്ന കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലുമുണ്ടാകാവുന്ന അതിന്‍റെ പതനം പ്രതീക്ഷിക്കുന്നുണ്ട്.
എത്ര ഉയരത്തില്‍ പറന്നാലും ഒരു മാത്ര കൊണ്ട് തീരും
നിന്‍റെ ഒടുങ്ങാത്ത പാച്ചില്‍ .
വര്‍ണ്ണങ്ങള്‍ എത്ര നീ ചാലിച്ച് തേച്ചാലും

ഉള്ളില്‍ ദുര്‍ഗന്ധത്തിന്റെ ഉച്ഛ്വാസ വായുവുമായി
എത്ര ദൂരം കൂടി നീ പറക്കും ?

കണ്ണന്‍ തവി എന്ന കവിതയിലെ മറവിയിലേക്ക് ഇട്ടുപോയ തവി, ബലൂണ്‍ എന്ന കവിതയുടെ ഈ കാവ്യ സന്ദര്‍ഭത്തില്‍ കവിയുടെ കയ്യിലെ ഖഡ്ഗമായി രൂപാന്തരപ്പെടുന്നു. അഹംഭാവമേ, നീലാകാശം പോലെ നീ ഉയര്‍ന്നാലും നിലത്തിറങ്ങാതിരിക്കാനാവില്ല നിനക്ക് എന്ന വാക്കുകള്‍ വാള്‍ വീശലായി നമുക്ക് അനുഭവപ്പെടുകയാണ്.
നീ പോകുന്ന വഴിയില്‍ ഒരു മുള്ള് പോലും
കൊള്ളാതെ കാത്തു സൂക്ഷിക്കണേ
എന്ന് ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ട് .
വഴിയില്‍ എട്ടായി നീ പൊട്ടിത്തെറിച്ച
വാര്‍ത്ത ഞാന്‍ കാണാതിരിക്കട്ടെ.

ബലൂണ്‍ ചരട് കയ്യിലുള്ള കുട്ടിയുടെ പ്രാര്‍ഥനയല്ല ഇത്. ആകാശത്തോളം അഹംഭാവമുള്ള നമ്മുടെ പ്രാര്‍ഥനകളാണ്. കവിയുടെ ഖഡ്ഗം ഏറ്റതിന്‍റെ നീറ്റലില്‍ നിന്നാണ് നാം അങ്ങനെ പ്രാര്‍ഥിച്ചു പോകുന്നത്. നമ്മുടെ ഭാവങ്ങള്‍ മുള്ളീല്‍ തട്ടാതെയും വഴിയില്‍ ചിതറാതെയും കൊണ്ടു പോകുന്നതിനു വേണ്ടിയല്ലേ ജീവിതത്തിലെ ഭൂരിഭാഗവും ചെലവിടുന്നതെന്ന് നാമറിയുന്നു.
ദുഷ്ടനാനെങ്കിലും അത്രമേല്‍
നിന്നെ ഞാന്‍ സ്നേഹിക്കുന്നുവോ ?

ഉവ്വ് നമ്മള്‍, വായനക്കാര്‍ സ്വാര്‍ഥമായി സ്നേഹിക്കുന്നത് നമ്മുടെ മാത്രം ഭാവങ്ങളെയാണ്.

നൂല് പൊട്ടാതെ ഒടുവില്‍ നീ ഈ പടി കയറി വരുന്ന ഒരു നാള്‍
ചവിട്ടി പൊട്ടിക്കും നിന്നെ ഞാന്‍


സ്വാര്‍ഥതയുടെ അര്‍ഥതലങ്ങളെ ചവറ്റു കുട്ടയിലിടണമെന്ന് കവിക്ക് വാഞ്ഛയുണരുന്നു ഈ വരികളില്‍. കവിയുടെ വിചാരധാരയില്‍ ക്രൗര്യം കലരുകയാണ്. ദുശ്ശാസനന്‍റെ കുടല്‍ മാല എടുക്കുന്ന ഭീമന്‍റെ കഥകളിയലര്‍ച്ച പോലെ എന്തോ ഒന്ന് വായനക്കാരനില്‍ പ്രതിധ്വനിക്കുന്നുണ്ടീവിടെ; അഹംഭാവങ്ങള്‍ കുടലുപോലെ തുറിച്ചു തീരുകയാവാം.

2 comments:

Sabu Kottotty said...

ബൂലോക കവിതാ നിരൂപണം പതിനാറാം ദിവസം...

SUNIL V S സുനിൽ വി എസ്‌ said...

എന്റെ ദൈവമേ ബ്ലോഗിലെ ഇടവഴികളിലെല്ലാം ഇപ്പൊ കവികളെ കൊണ്ടല്ല, നിരൂപകരെ കൊണ്ടാ ശല്യം...എന്തായാലും ആശംസകൾ, വായിച്ചില്ല, വിശദമായി വായിക്കാം. അപ്പൊ ബ്ലോഗിലെ പുതിയ നിരൂപകൻ നീണാൽ വാഴട്ടെ! (കവികൾ തല്ലിക്കൊന്നില്ലേൽ)