Thursday, February 25, 2010

ലവേറിയ (നിരൂപണം)


നിരൂപണത്തോട് വിടപറയേണ്ട സമയം ഏതാണ്ട് അതിക്രമിച്ചിരുന്ന ആ വേളയില്‍ ആരും യാത്ര പറയാനില്ലാതെ സ്റ്റേഷനില്‍ വന്ന ഞാന്‍ അവിടെ കണ്ട ഒഴിഞ്ഞ സിമന്‍റ് ബെഞ്ചില്‍ കിടന്നുറങ്ങിപ്പോയി. എപ്പോഴോ ഒരു കൊതുക് വന്ന് കുത്തിയതിനാല്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. ചാടിയെണീറ്റ് സ്റ്റേഷനിലെ ബഡാ ക്ലോക്കില്‍ സമയം നോക്കിയപ്പോള്‍ മണി മൂന്നര. എന്‍റെ വണ്ടി പോയ ലക്ഷണമാണ്. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ബാലചന്ദ്രമേനോന്‍റെ അതേ രൂപം, അതേ താടി ? (സമാന്തരങ്ങള്‍). പോയെടോ, ഇനി നാളെ രണ്ടരക്ക് എന്ന മറുപടി. ഇനി എന്ത് ചെയ്യാം. ബഹളത്തിനിടയില്‍ എന്നെ കുത്തിയ കൊതുകിനെ തല്ലിക്കൊല്ലാനും മറന്നേ പോയി. മൊത്തം 'നഷ്ടം + കഷ്ടം'.


ഇവന്‍ ആള്‍ കൊള്ളാമല്ലോ, ദാ പറക്കുന്നു, ഇവിടെ ക്ലീക്ക് ഇവനെ കാണാന്‍ !


ഇവനെ നോക്കിയപ്പോഴാണ്, എന്നിലെ നിരൂപകനു വീണ്ടും ചൊറിച്ചില്‍.


"Mark that fly and
shoot that bitch !!"


2012 സിനിമ കണ്ട കവി അതില്‍ റഷ്യാക്കാരന്‍ യൂറി പറയേണ്ടിയിരുന്ന ഒരു ഡയലോഗ് എഴുതാന്‍ സ്ക്രീന്‍പ്ലേ റൈറ്റര്‍ മറന്നു പോയത് ഗണിച്ചെടുത്ത് കാച്ചുന്നു, ആദ്യം തന്നെ. തന്നെ കയറ്റാതെ പോണ സ്പേസ് ഷിപ്പ് പിടിയെടാ, അതില്‍ കേറിപ്പറ്റി മിഡില്‍ ഫിംഗര്‍ കാണിച്ച അവളെ വെടി വക്കടാ എന്നൊക്കെ റഷ്യന്‍ പരിഭാഷ. ഇപ്പോള്‍ പ്രചാരത്തിലുള്ള ആധുനിക വിവാദശൈലിയില്‍ പറഞ്ഞാല്‍ ഇത് കവിയുടെ 'ഹലൂസിനേഷനാ'ണ്. കവി പടം കണ്ട് മൂത്രമൊഴിക്കാതെ ഉറങ്ങാന്‍ കിടന്നു കാണും. എന്തിനോ എന്തരോ.
സത്യത്തില്‍ സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി എന്നൊക്കെപോലെയുള്ള പൊളപ്പന്‍ ഡയലോഗില്‍ കവിത തുടങ്ങുന്ന 'ആംഗ്ഗലേബന്ധികാവ്യരചനീയമൃഗീയ' എന്ന നൂതന കവിതാ രചനാ സമ്പ്രദായമാണിത്. ഇത് മുന്‍പ് പരീക്ഷിച്ചത് ഐവറി കോസ്റ്റില്‍ നിന്നുള്ള മലയാള ബ്ലോഗ് കവികളാണ്. മലയാള ബ്ലോഗ് കവിതയില്‍ ഇതാദ്യം. നവീനകവികള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.


"എത്ര ചെറുതാണ് !
എന്നിട്ടും ,
ഒരു ശങ്കയുമില്ലാതെ എന്നെ കുത്തിയത് കണ്ടില്ലേ ?
ഇപ്പ ദാ നിന്നെയും ."


ചെറുതാകുന്തോറും മനോഹരന്‍ എന്നാണല്ലോ മഹാകവി നടുവില്‍ ഉണ്ണീഷ്ണന്‍ പറഞ്ഞത്. പക്ഷെ കൊതുക് ചെറുതാകുന്തോറും നമ്മുടെ മനോഹാരിത നഷ്ടമാകുന്നു. കുത്തേറ്റ് ആ വേദനയില്‍ നമ്മുടെ മുഖം വികൃതമാകുന്നു. കുത്തിയ കൊതുകിനെ പരതി നമ്മുടെ നയന മനോഹാരിതയും നഷ്ടമാവുന്നു.


"ഇപ്പ ദാ നിന്നെയും ."


ആരാണ് കവിയുടെ ഈ "നീ?".
പറയാം.


"ഈ വൃത്തികെട്ട പ്രാണിയില്‍ നമ്മുടെ രക്തങ്ങള്‍ ഒന്നായി .
ബന്ധങ്ങള്‍ , ബന്ധങ്ങള്‍ ,രക്ത ബന്ധങ്ങള്‍ ."


കവിക്ക് ഒരിക്കല്‍ മലേറിയ പിടിപെട്ടു. എന്നു വച്ചാല്‍ ഈ ലവേറിയാ ഹുവാ എന്ന് കേട്ടിട്ടില്ലേ, ലതു തന്നെ. ലതു പിടിച്ചാല്‍ പ്രശ്നമാണ്. കൊതുകിലൂടെയാണല്ലോ അത് പരക്കുന്നത്. അക്കാലം എച് വണ്‍ എന്‍ വണ്‍, തക്കാളിപ്പനി ഒന്നും കണ്ട് പിടിച്ചിട്ടുമില്ല. അതിനാല്‍ എല്ലാ പനികളുടെയും പാപഭാരം കൊതുകുകളുടെ പുറത്തു കൈപ്പത്തികളായി വീണ് ആരാന്‍റെ ചോര എത്രയാണ് കാലഘട്ടങ്ങളീലൂടെ ചിന്തിയിട്ടുള്ളത്. മലേറിയയുടെ ആ ഗൃഹാതുരതയില്‍ കവി കാണുന്നു, കൊതുകിന്‍റെ വയറ്റില്‍ തന്‍റെയും ലവേറിയയുടെയും രക്തങ്ങള്‍ വെവ്വേറെ കിടക്കുന്നു. രക്ത ഗ്രൂപ്പ് കവി ഇന്നോളം നോക്കിയിട്ടില്ല. ലവേറിയ പറഞ്ഞു: എന്‍റെ ഗ്രൂപ്പ് എ മൈനസ് ബി ആണ്. അപ്പോ അതാണ് കാരണം.


"ഒരിക്കലും പാടില്ലാത്ത രക്ത ബന്ധങ്ങള്‍ ."


അതെ ഈ രക്തബന്ധങ്ങള്‍ കൂടിക്കലരുമ്പോള്‍ അവിടെ പാടുകള്‍ ഒന്നും അവശേഷിപ്പിച്ചില്ല. നല്ല ശുദ്ധമായ 22 കാരറ്റ് രക്തം. അതാണ് പാട് വീഴാത്തത്. കൂടിക്കലരാത്ത ഈ രക്തങ്ങള്‍ ഇനി ആ പാവം കൊതുക് എങ്ങനെ ദഹിപ്പിക്കും? എന്ന സമസ്യയില്‍ വായനക്കാര്‍ക്ക് ഇവിടെ മലേറിയായുടെ വിറയല്‍ വരുന്നുണ്ട്.


കൂടാതെ കവി കൊതുകിനെ വൃത്തികെട്ട പ്രാണി എന്നധിക്ഷേപിക്കുന്നു. ലവേറിയ പിടിപെട്ടാല്‍ പിന്നെ എല്ലാം ഇങ്ങൊട്ട് കുത്താന്‍ വരുന്നതായി തോന്നും. തല വേദന പിടിപെടുന്നവര്‍ തല വലുതായി വന്ന് പൊട്ടിത്തെറിക്കുമോ എന്നും പല്ല് വേദന വരുന്നവര്‍ പല്ല് വലുതായി വായ നിറഞ്ഞ് മൂടിപ്പോവൂമോ എന്നും ഭയക്കുന്നതു പോലെയുമാണിത്. കവി കൊതുകിനെ അസഭ്യം പറയുന്നു. സത്യത്തില്‍ കൊതുകുകളെ കവി സൂക്ഷ്മ നിരീക്ഷണം ചെയ്തിട്ടില്ല. വെളുപ്പാന്‍ കാലത്ത് മുണ്ടൂരി മൂടിപ്പുതച്ചു കിടക്കുമ്പോള്‍ കുത്തിയുണര്‍ത്തിയേ തീരൂവെന്ന് മൂളീപ്പറക്കുന്ന സമയ നിഷ്ടയുള്ള അലാറം കൊതുകുകള്‍. കാലില്‍ വട്ടത്തില്‍ വെള്ള പൗഡറിട്ട കൊതുകു സുന്ദരികള്‍. വിന്‍ഡ് മില്ലു പോലെ വലിയ നാലു കാലില്‍ പറന്നു വന്ന് ലാന്‍ഡ് ചെയ്യുന്ന കൊതുകുകള്‍. നേരിയ മഞ്ഞ നിറമാര്‍ന്ന വെള്ളാനക്കൊതുകുകള്‍. എത്ര സുന്ദരം, ഈ കൊതുകു ഭൂമി മലയാളം. എന്നിട്ടും ആ സൗന്ദര്യം ദര്‍ശിക്കാതെ കവി കൊതുകിനെ ചീത്ത പറയുന്നത് വായനക്കാരനെ അലട്ടുന്നു.


"Kill kill and kill that little creature ."
(റഷ്യന്‍ പരിഭാഷയില്‍ ഇത് ഭയ്ങ്കര തെറിയായതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല)


"പാപം ! നാണക്കേട് !! വേദന !!!
ഇനി ഞാനെങ്ങനെ തലപൊക്കി നടക്കും ?
സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം ."

മിസ്റ്റര്‍ കവീ, ഒന്ന് ചോദിക്കട്ടെ. ഇത് ആത്മ വഞ്ചന അല്ലേ? ലവേറിയായുമായി മരം ചുറ്റിയോടാനും ഐസ് ക്രീം തിന്നാനും മടിയില്ല. തലപൊക്കാന്‍ പ്രയാസവുമില്ല. പക്ഷേ ഏതോ ഒരു കൊതുകിന്‍റെ വയറ്റില്‍ കവിയുടെയും ലവേറിയയുടെയും ചോര മിക്സപ്പായതില്‍ കവിക്ക് നാണം; പാപഭാരം. ഇത് പ്രണയത്തിന്‍റെ പൂവാലന്മാരായ കവികള്‍ ഒരിക്കലും ചെയ്യരുതാത്തതല്ലേ കവീ, പ്രത്യേകിച്ചും ഈ വാലന്‍റൈന്‍ മാസത്തില്‍.


"നോക്ക് ,
ചോര , ചോര , ചോര ,
എന്‍റെ ചോര , നമ്മുടെ ചോര ."


ചോര, ചുവന്ന ചോര. കാട്, കറുത്ത കാട്. ചോര. ചോര. ചോരാ. ആ ആ....(സിംബല്‍ ഇവിടെ അടിക്കണം)


"അല്ലെങ്കില്‍ വേണ്ട .
കൊല്ലാതെ വിട്ടേരെ .
നമുക്കൊരിക്കലും കഴിയാതെ പോയ കാര്യം പോലെ ,
നമ്മുടെ രക്തത്തില്‍ മറ്റൊരാള്‍ ജീവിക്കട്ടെ ."


കവിയുടെ ഒരു കോമ്പ്രമൈസ്സാണിത്. ബ്ലഡ് ബാങ്കുകാരോട് നമ്മള്‍ കോമ്പ്രമൈസ് ചെയ്യുന്നതു പോലെ. വേണോ, കൊടുക്കണം. സാമാന്യ തത്വ പ്രദര്‍ശനം ഇതിലധികം മഹനീയമായി എവിടെക്കാണാനാവും? കൊല്ലാന്‍ കഴിവില്ല എന്ന നഗ്ന സത്യം ഒരു ഔദാര്യ രൂപേണ അവതരിപ്പിച്ച് കവി തടിയൂരുകയല്ലേയെന്ന് നിരൂപണ വിദഗ്ധര്ക്ക് സംശയം തോന്നാം. അതല്ല കാര്യം. 'നമ്മുടെ രക്തം കൊണ്ട് മറ്റൊരാള്‍ ജീവിക്കട്ടെ' എന്ന് കവി പറയുന്നത്, ജീവിതത്തില്‍ ഇന്നു വരെ രക്തദാനം ചെയ്യാന്‍ താന്‍ തയ്യാറായില്ലല്ലോ എന്ന ആത്മ നിന്ദയിലാണ്. ദൂരവേ റെഡ് ക്രോസിന്‍റെ വണ്ടി കാണുമ്പോള്‍ തന്നെ ചെകുത്താന്‍ കാറ്റായി പമ്പരം തിരിഞ്ഞ് കവി അപ്രത്യക്ഷനാകാറുണ്ടായിരുന്നു. ആ ദുഖം തീര്‍ക്കാന്‍ കൊതുക് കുത്തിയടുത്ത തന്‍റെ രക്തവുമായി അതിനെ ജീവിക്കാന്‍ വിടുകയാണു കവി.


"നമ്മുടെ മണിയറ , കല്യാണം നടന്ന പളളി,
പിതാക്കളുടെ വേദന ഒന്നും ഓര്‍ക്കണ്ടാ ."


കവിതയുടെ മര്‍മ്മം ഈ വരികളിലാണ്. മണിയറ ഒക്കെ ആരോര്‍ക്കുന്നു. 'ശോബക്ക് പേടിയുണ്ടോ' എന്ന് ശ്രീനിവാസന്‍ പാര്‍വ്വതിയോട് ചോദിച്ചില്ലേ? അത്രേയുള്ളൂ ഈ മണിയറ ഒക്കെ. കല്യാണം നടന്ന പള്ളി എല്ലാവരും അപ്പോള്‍ തന്നെ മറക്കും. ചിലപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് കല്യാണച്ചെലവ് എഴുതികൂട്ടുമ്പോള്‍ എന്‍റെ പള്ളീ എന്നെങ്ങ്നാനും വിളിച്ചാലായി. ഇനി തനിക്കൊരിക്കലും പരസ്യമായി, അതി ധീരമായി നെഞ്ച് വിരിച്ച് വായ് നോക്കാന്‍ കഴിയാത്ത എല്ലാ പെണ്‍ കൊടികളെയും തന്‍റെ മുന്നില്‍ വെച്ചു തന്നെ ക്യാമറാക്കണ്ണുകളിലൂടെ തലോടിത്തലോടി തന്നെ അസൂയ പിടിപ്പിച്ചതും പോരാ, ഒരു പന്ന ആല്‍ബത്തിനും രണ്ട് ഉണക്ക ഡീവീഡീക്കും കൂടി നാല്പതിനായിരം രൂപാ വാങ്ങിയ ആ വീഡിയോക്കാരനെ ഓരോ വരനും ആ വീഡിയോക്കാരന്‍റെ മരണം വരെ ഓര്‍ക്കും. പിതാക്കളുടെ വേദന ഓര്‍ത്തില്ലെങ്കിലും, തലേന്ന് രാത്രി കൂട്ടുകാരെല്ലാം ചേര്‍ന്ന് അടിച്ചുകൂട്ടി വെറുതേ കസേരയുടെ കീഴില്‍ വാള്‍ വെച്ചു വേസ്റ്റാക്കി കളഞ്ഞ 'സാധന'ത്തിന്‍റെ വില എന്നെന്നേക്കും ഓര്‍ക്കും. പറ്യൂ കവീ, വരികള്‍ക്കിടയില്‍ കവി പറയാതെ വച്ച ആയിരം നാവുള്ള മൗനമേറ്റ് വായനക്കാരുടെ മുഖം മുറിയുന്നതിനാല്‍ അവരോട് പുതിയ ബ്ലേഡ് വാങ്ങാന്‍ സമയമായെന്ന് ഓര്‍മിപ്പിക്കട്ടെ ഞാന്‍.


"ശരീരം ഉടയാതെ നോക്കണം !
കടും നിറത്തില്‍ ,
നിന്‍റെ ചുണ്ടും നഖവും ചുവപ്പിക്ക് .
സൌന്ദര്യ മത്സരത്തിന് സമയമായി . "


കവിത ഇവിടെയെത്തുമ്പോഴേക്ക് വായനക്കാരനും നീരൂപകനും കവിയെ മനസാ വണങ്ങുന്നു. ലവേറിയായെ കവി വഴിയാധാരം ആക്കിയിട്ടില്ല!!! എന്ത് സമാധാനം. 'അനിയത്തിപ്രാവ്' കാണും പോലെ ഉദ്വേഗത്തോടെ വായിച്ചു വരികയായിരുന്നുവല്ലോ ഈ കവിത. ലവേറിയ തന്നെയാണ് ഇപ്പോഴും സെറ്റപ്പ്. ഹാവൂ, ആശ്വാസമായമ്മേ, ആശ്വാസമായി. കൊതുകിന്‍ വയറ്റില്‍ ചോര മിക്സപ്പായതിനു നാണം കെട്ടെങ്കിലും കവി ലവേറിയയോട് അനീതി ചെയ്തിട്ടില്ല. ഇനി ചോദ്യം ഒന്നു മാത്രം - ലവേറിയ ? - മിസ് കേരള, മിസ് ഇന്ത്യ, മിസ് വേള്‍ദ്, മിസ് യൂനിവേഴ്സസ്?

Saturday, February 13, 2010

(വാലന്‍റൈന്‍ കവിത) അക്കല്‍ദാമ എക്സ്പ്രസ്

ചെന്നൈ സൂപ്പറിന്‍റെ കമ്പിയഴിക്കിടയില്‍
ഉരുകിയിരിക്കുമ്പോഴാണ്
അടുത്ത ട്രാക്കിലെ കമ്പിക്കൂടിലെ കിളികള്‍ക്കിടയില്‍
അവളെ കണ്ടത്.
എന്തൊരു വിയര്‍പ്പാണ്;
പൂക്കള്‍ വിയര്‍ക്കുന്നത് ആദ്യം കാണുകയായിരുന്നു.
കണ്ണുകൊണ്ട് നോക്കി ഉരുകാനായിരുന്നു വിധി.
രണ്ട് കമ്പിയഴിവണ്ടികളും ഉരുകിയുരുകി-
യൊടുവില്‍ പുറപ്പെട്ടു
സമാന്തരമായി പോകുന്ന കമ്പിക്കൂടുകള്‍;
ഒന്നില്‍ ഞാനും അപ്പുറത്തേതില്‍ അവളും മാത്രം.
ചെന്നൈ സെണ്ട്രല്‍ പിന്നോട്ട് പോയി;
കമ്പിക്കൂടുകള്‍ ഭൂമിയിലാണ്ടു പോയപോലെ ഞങ്ങള്‍ നിന്നു.
ഒടുവില്‍ ജംഗ്ഷനില്‍ നിന്ന് അവളുടെ കമ്പിക്കൂട് വലത്തേക്ക് കിരുകിരാന്ന്
തിരിഞ്ഞപ്പോളാണ് ഉണര്‍ന്നത്
ആന്ധ്രയിലെ ഏതോ അക്കല്‍ദാമയിലേക്കായിരുന്നു അവള്‍
അക്കല്‍ദാമയിലെ പൂക്കള്‍ വായിച്ചിട്ടുണ്ടോ
ഇല്ല
മഞ്ഞ് വായിച്ചിട്ടുണ്ടോ
ഇല്ല
പിന്നെ എന്താണു വായിച്ചത്
നോട്ടീസിനു പിന്നില്‍ എന്‍റെ അമ്മ
പെന്‍സില്‍ കൊണ്ടെഴുതിയ കത്തുകള്‍ വായിച്ചിട്ടുണ്ട്
എല്ലാ ശനിയാഴ്ചയും അവളുടെ അമ്മ പഴയ ഒരു പെന്‍സലിന്‍റെ മുന
ഭിത്തിയിലുരച്ച് ശരിപ്പെടുത്താറുണ്ടായിരുന്നു.
ചെന്നൈ സൂപ്പര്‍ എന്നെയും കൊണ്ട്
ഇങ്ങോട്ട് തിരിഞ്ഞിട്ടും അവളുടെ അക്കല്‍ദാമ എക്സ്പ്രസ്
ജംഗഷനിലെ തിരിവില്‍ കിടന്നു.
ചെയിന്‍ വലിക്കടാ ശരണേ
നിനക്ക് പ്രാന്താണ്
ഇപ്പോള്‍ കിടക്കുന്നത് ചെന്നൈ സൂപ്പറാണ്;
ദാ, നീങ്ങിപ്പോവുന്നത് അക്കല്‍ദാമ എക്സ്പ്രസാണ്.
ഞാന്‍ റെയില്പാളത്തിലൂടെ അതിനു പിന്നാലെ
വിഫലമായി ഓടുന്നുണ്ട്;
അതില്, ആ വണ്ടിയില്‍ എനിക്കു കാണാനാവാതെ‍ അവളുണ്ട്