Wednesday, December 23, 2009

ഡിസംബര്‍

ഡിസംബറില്‍ പനി വരുന്നത്
വിശന്നിരിക്കുമ്പോള്‍
കുക്കിംഗ് ഗ്യാസ് തീരുന്നതുപോലെയാണ്
ഡിസംബറില്‍ നേരത്തെ ഉറങ്ങുന്നത്
ലോകസുന്ദരി മത്സരത്തിനു പോയിട്ട്
മത്സരം കാണാതെ ഉറങ്ങുന്നത് പോലെയാണ്
ഡിസംബറില്‍ മഞ്ഞുതുള്ളികള്‍ പുതച്ചു
പത്രക്കാരന്‍ രാവിലെ വരുന്നത്
ഓര്‍മകള്‍ കബറില്‍ നിന്ന്
പേടിതോന്നിപ്പിക്കാതെ
ചിരിക്കുന്നതുപോലെയാണ്
ഡിസംബറില്‍ പഴ്സ് കാലിയാകുന്നത്
ഗ്ലാസില്‍ വെള്ളം നിറയുന്നതു പോലെയാണ്
ഡിസംബറില്‍ കരയുന്നത്
കണ്ണുനീരിന്‍റെ ഹോള്‍സെയില്‍ വില
മനസിലാക്കാത്തവരാണ്
ഡിസംബറില്‍ കവിത എഴുതുന്നത്
പത്രാധിപരുടെ സുഹൃത്തുക്കളാണ്;
എന്തെന്നാല്‍ ഡിസംബറില്‍ ഓണപ്പതിപ്പില്ലല്ലോ
ഡിസംബറില്‍ അവധിക്ക് വരുന്നത്
രണ്ട് വര്‍ഷങ്ങളെയും സ്നേഹിക്കാതെ
പടിപ്പുരയില്‍ നില്‍ക്കുന്നവരാണ്
ഡിസംബറില്‍ ഡാമിനെപ്പറ്റിയും
കോപ്പന്‍ ഹേഗനെപ്പറ്റിയും
ചര്‍ച്ചകള്‍ ചെയ്യുന്നത്
മൃത്യുഞ്ജയ ഹോമമാണ്
ഡിസംബറില്‍ വിരല്‍ത്തുമ്പ്
തണുത്തുപോകുന്നത്
അത് ചൂടാക്കാന്‍
ഉള്ളില്‍ മനുഷ്യരക്തമില്ലാതിരുന്നിട്ടാണ്
ഡിസംബറില്‍ പകലനെയും
അനോണി മാഷിനെയും കാപ്പിലാനെയും
ഹരീഷ് തൊടുപുഴയെയും
പേടിസ്വപ്നത്തില്‍ കാണുന്നത്
ശുഭസൂചനയാണ്
ഡിസംബറില്‍ ബ്ലോഗെഴുതിപ്പോകുന്നത്
ഉറക്ക ഗുളിക കഴിച്ചതു കൊണ്ടാണ്
ഡിസംബറില്‍ കള്ളക്കള്ളപ്പവും പനങ്കള്ളിന്‍പാനിയും
കഴിക്കുന്നത്
ബേക്കറികള്‍ക്ക് ഗ്ലാമര്‍ കൂടിയതു കൊണ്ടാണ്
ഡിസംബറില്‍ യാത്രാ സൂചകമായി
കൈ വീശുന്നത്
വെറുതെ പോകുന്ന വര്‍ഷത്തിനെ പീഡിപ്പിക്കാന്‍
അതിന്‍റെ ശവക്കച്ച
അഴിച്ചു മാറ്റുന്നതിനാണ്

Wednesday, December 16, 2009

ക്രൗര്യസംക്രമണം(നിരൂപണം)

കാപ്പിലാന്‍ കവിതകളുടെ പാരസ്പര്യം അത്ഭുതാവഹം ആണ്. ഇന്ന് ഇവിടെ നിരൂപണ വിധേയമാക്കുന്നത് അദ്ദേഹത്തിന്‍റെ കണ്ണന്‍ തവി, ബലൂണ്‍ എന്നീ പുതുകവിതകള്‍. അടുത്തടുത്ത ദിവസങ്ങളില്‍ കവി മനസില്‍ നിന്ന് ഉതിര്‍ന്നു വീണ ഈ രണ്ട് കവിതകളും വായനക്കാരന്‍റെ മനസിലും വായനയിലും ആശയ മേഖലകള്‍കൊണ് കൊണ്ട് കോറുന്നു. ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയിലേക്കുള്ള സംക്രമണം വായനയില്‍ തീ കോരിയിടുന്നു.

വളരെ അപ്രതീക്ഷിതമായി കവി രചിച്ച കണ്ണന്‍ തവി എന്ന കവിത 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' വായിച്ച വായനക്കാരനെ ഒരിക്കല്‍ കൂടി ലാറ്റിനമേരിക്കയിലെ ഏതോ കുഗ്രാമത്തിലേക്ക് എന്നപോലെ കൊണ്ടു പോകുന്നു, നൈമിഷകതയുടെ വീഞ്ഞ് കുടിച്ച് അല്ലലുകള്‍ മായ്ക്കുന്ന ഗ്രാമീണര്‍ മറന്നു വെച്ച ഒരു പാവം തവിയെ അവിടെ വായനക്കാര്‍ കണ്ടെത്തുന്നു. പുറത്ത് നിര്‍ത്താതെ മറവിയുടെ മഴപെയ്യുന്ന ഏതോ ലാറ്റിനമേരിക്കന്‍ ഗ്രാമീണ ഭവനത്തിന്‍റെ അടുക്കള മൂലയില്‍ ആ തവി സ്വയം നഷ്ടപ്പെട്ട് കഴിയുകയാണ്. ആ തവി രുചി നോക്കിയ മഹാ വിഭവങ്ങള്‍, ആ തവി പ്രധാന വേഷമെടുത്തിരുന്ന വിരുന്നുകള്‍, ആ തവിയുടെ ഉപ്പിലും ചൂടിലും രോഗമകന്ന നാളുകള്‍, ആ തവി മാത്രം ഉപയോഗിച്ചിരുന്ന വിരലുകള്‍ എല്ലാമെല്ലാം വായനക്കാരന്‍റെ മനസിലേക്ക് കടന്നു വരുന്നുണ്ട്.

'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ കേണല്‍ അറെലിയാനോ ബുവെന്ദയെപ്പോലെ' വായനക്കാരനും ഭൂതകാലത്തില്‍ നിന്നു കൊണ്ട് വര്‍ത്തമാന കാലത്തെപ്പറ്റി പ്രവചന രൂപമുള്ള വെളിപ്പാടുകള്‍ കാണുന്നുണ്ട്.
പണ്ട് പ്ലാവിലയില്‍ കുമ്പിള് കുത്തി
കഞ്ഞി കോരിക്കുടിച്ച കോരന്മാര്‍

ഇന്ന് കുടിക്കുന്നതിതെത്രയോ നല്ല തവികളില്‍
ഇലകളില്‍ കോരി കഞ്ഞി കുടിച്ചിരുന്നവര്‍ തവികളെ സ്വപ്നം കണ്ടിരിക്കുമോ എന്ന് കവി സംശയിക്കുന്നുണ്ട്. ഇതു തന്നെയാണ് ഈ കവിതയുടെ ദാര്‍ശനിക തലം. പുരാതന ചരിത്രം സ്വപ്നം കണ്ടവയാണോ ഇന്ന് നമ്മുടെ സ്വന്തമായിരിക്കുന്നതെല്ലാമെന്ന ചോദ്യം കവി ഉന്നയിക്കുകയാണ്.
ആരോടും പരിഭവമില്ലാതെ പിണക്കം ഇല്ലാതെ
ആരോടും പരിഭവമില്ലാതെ പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട് ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌

ചെവിയില്ലാത്ത ഭിത്തിയോട് ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌ എന്ന വരികളില്‍ വായനക്കാരനുണ്ടാകുന്ന ആത്മനിന്ദ ഭയങ്കരമാണ്. ഒരു തവിയാണെങ്കില്‍ക്കൂടിയുംഗഹനമായ ചരിത്രം ഉറങ്ങുന്ന ഒന്നിനെ അവഗണിക്കുന്നതിനെ വായനക്കാരന്‍ ഇവിടെ ഭയക്കുന്നുണ്ട്. തവിയുടെ ഗദ്ഗദങ്ങള്‍ വന്നലക്കുന്ന ചെവിയില്ലാത്ത ഭിത്തി വായനക്കാരന്‍റെ ഹൃദയ ഭിത്തിയാകുന്നില്ലെങ്കിലേ അത്ഭുതപ്പെടാവൂ.
കണ്ണ് പൊട്ടാത്ത സ്റ്റീല്‍ തവികള്‍
വളച്ചാല്‍ വളയാത്ത തവികള്‍
വിളിച്ചാല്‍ വരാത്ത തവികള്‍
കറുപ്പനല്ലാത്ത കാഴ്ചയില്‍ സുന്ദരന്‍
ഉള്ളു പൊള്ളയാം അലുമിനിയം തവികള്‍
വളയ്ക്കാവുന്നത്ര വളക്കാവുന്ന പ്ലാസ്റ്റിക്‌ തവികള്‍
ഇളം ചൂട് തട്ടിയാല്‍ ഉരുകുന്ന തവികള്‍

വൃത്തത്തിലും നീളത്തിലും അര്‍ദ്ധവൃത്താകൃതിയിലും
അങ്ങനെ എത്രയോ തവികള്‍ ഇന്ന് സുലഭം
പ്രാചീന സ്വപ്നങ്ങള്‍ വെറും മിഥ്യാഭ്രമങ്ങള്‍ ആയി മാറിയതിനെ കവി ഇവിടെ വെറുക്കുന്നു. ഇല സ്വന്തമായിരുന്നവര്‍ കണ്ട സ്വപ്നം ഒരു പക്ഷേ പാവമൊരു കണ്ണന്‍ തവിയെ ആയിരിക്കാം. എന്നാല്‍ പരിണാമം വരുത്തിയതെല്ലാം ആ സ്വപ്നങ്ങള്‍ക്കുമപ്പുറം മരവിപ്പുകളുടേതാണെന്ന് കവി അറിയുന്നുണ്ട്. പല തവികള്‍ക്കും ഉള്ള് പൊള്ളയാണ്, പുറമേക്ക് സൗന്ദര്യം കലശലെങ്കിലും. ഉരുകുന്നവയും ആകൃതി നിയതമല്ലാത്തവയും ആയി അവ പ്രാചീന സ്വപ്നങ്ങളെ ഹനിക്കുകയാണ് ചെയ്തത്.
പ്രാചീനരുടെ സ്വപ്നത്തിന്‍റെ മൂര്‍ത്തീകരണമായ കണ്ണന്‍ തവിയെ അവര്‍ മറന്നു വച്ചതാണ് കവിയെ പ്രകോപിപ്പിക്കുന്നത്.. സ്വപ്നങ്ങളെ നാം ആത്മഹത്യക്ക് ഏല്പ്പിച്ച് കൊടുക്കരുത്. സ്വപ്നങ്ങള്‍ ഒരിക്കലും സ്വപ്നങ്ങളില്ലാത്തവയോട് വിലപിക്കേണ്ടതായി വന്നുകൂടരുത്.
വക്ക് തേഞ്ഞ പിടി ഒടിഞ്ഞ കണ്ണന്‍ തവി
ആരുമില്ലാതെ അടുക്കള മൂലയില്‍ തേങ്ങുകയാണ്

ആര് കേള്‍ക്കാനീ നെലോളികള്‍
വായനക്കാരും നിലവിളികളോടെ നില്‍ക്കുകയാണ്;
എന്നാല്‍ ഇവിടെ നിന്നാണ് കവിതയുടെ സംക്രമണം തുടങ്ങുന്നത്.


അതിന്‍റെ ചിഹനമെന്നോണം കണ്ണന്‍ തവി എന്ന കവിതയോട് പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത വിധം ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്ന, വാളൂരി നില്‍ക്കുന്ന രാജാവിന്‍റെ ചിത്രം സംസാരിച്ച് തുടങ്ങുന്നു. രാജാവിന്‍റെ വാള്‍ത്താരിയായാണ് കവിയുടെ അടുത്ത കവിത ബലൂണ്‍ നമുക്കു മീതെ ഉയര്‍ന്ന് പോകുന്നത്.ബലൂണിന്‍റെ ചരട് കയ്യിലുള്ള കുട്ടിയില്‍ കവി സന്നിവേശിക്കുകയാണ്. ആ കുട്ടിയുടെ മോഹമാണ് ഉയര്‍ന്ന് പറക്കുന്നത്. ആ ബലൂണീന്‍റെ നിറങ്ങളാണ് കുട്ടിയില്‍ ഭാവഭേദങ്ങള്‍ വരുത്തുന്നതും.
വിവിധ വര്‍ണ്ണങ്ങളുടെ നേര്‍ത്ത സ്തരത്തില്‍ പൊതിഞ്ഞ
വിഷം വമിക്കുന്ന നീര്‍ കുമിള

വര്‍ണങ്ങള്‍ക്കു പിന്നില്‍ നിന്ന് വിഷത്തിന്‍റെ നിറം കവിയും വായനക്കാരും തിരിച്ചറിയുകയാണ്. ഇവിടെ വായനക്കാര്‍ ഒരു പ്രത്യേക വിഭാഗമല്ല. അവര്‍ ഒന്നെങ്കില്‍ കവികളുമാണ്. അല്ലെങ്കില്‍ കവി കൂടി വായനക്കാരനായി മാറിയിരിക്കുന്നു. ഇങ്ങനെ ഒരുമിച്ച് നില്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ക്കെല്ലാം ബലൂണിന്‍റെ അഹംഭാവത്തെപ്പറ്റി മനസിലാവുന്നുള്ളൂ. ബലൂണിനു പിന്നാലെ ഓടുന്ന കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലുമുണ്ടാകാവുന്ന അതിന്‍റെ പതനം പ്രതീക്ഷിക്കുന്നുണ്ട്.
എത്ര ഉയരത്തില്‍ പറന്നാലും ഒരു മാത്ര കൊണ്ട് തീരും
നിന്‍റെ ഒടുങ്ങാത്ത പാച്ചില്‍ .
വര്‍ണ്ണങ്ങള്‍ എത്ര നീ ചാലിച്ച് തേച്ചാലും

ഉള്ളില്‍ ദുര്‍ഗന്ധത്തിന്റെ ഉച്ഛ്വാസ വായുവുമായി
എത്ര ദൂരം കൂടി നീ പറക്കും ?

കണ്ണന്‍ തവി എന്ന കവിതയിലെ മറവിയിലേക്ക് ഇട്ടുപോയ തവി, ബലൂണ്‍ എന്ന കവിതയുടെ ഈ കാവ്യ സന്ദര്‍ഭത്തില്‍ കവിയുടെ കയ്യിലെ ഖഡ്ഗമായി രൂപാന്തരപ്പെടുന്നു. അഹംഭാവമേ, നീലാകാശം പോലെ നീ ഉയര്‍ന്നാലും നിലത്തിറങ്ങാതിരിക്കാനാവില്ല നിനക്ക് എന്ന വാക്കുകള്‍ വാള്‍ വീശലായി നമുക്ക് അനുഭവപ്പെടുകയാണ്.
നീ പോകുന്ന വഴിയില്‍ ഒരു മുള്ള് പോലും
കൊള്ളാതെ കാത്തു സൂക്ഷിക്കണേ
എന്ന് ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ട് .
വഴിയില്‍ എട്ടായി നീ പൊട്ടിത്തെറിച്ച
വാര്‍ത്ത ഞാന്‍ കാണാതിരിക്കട്ടെ.

ബലൂണ്‍ ചരട് കയ്യിലുള്ള കുട്ടിയുടെ പ്രാര്‍ഥനയല്ല ഇത്. ആകാശത്തോളം അഹംഭാവമുള്ള നമ്മുടെ പ്രാര്‍ഥനകളാണ്. കവിയുടെ ഖഡ്ഗം ഏറ്റതിന്‍റെ നീറ്റലില്‍ നിന്നാണ് നാം അങ്ങനെ പ്രാര്‍ഥിച്ചു പോകുന്നത്. നമ്മുടെ ഭാവങ്ങള്‍ മുള്ളീല്‍ തട്ടാതെയും വഴിയില്‍ ചിതറാതെയും കൊണ്ടു പോകുന്നതിനു വേണ്ടിയല്ലേ ജീവിതത്തിലെ ഭൂരിഭാഗവും ചെലവിടുന്നതെന്ന് നാമറിയുന്നു.
ദുഷ്ടനാനെങ്കിലും അത്രമേല്‍
നിന്നെ ഞാന്‍ സ്നേഹിക്കുന്നുവോ ?

ഉവ്വ് നമ്മള്‍, വായനക്കാര്‍ സ്വാര്‍ഥമായി സ്നേഹിക്കുന്നത് നമ്മുടെ മാത്രം ഭാവങ്ങളെയാണ്.

നൂല് പൊട്ടാതെ ഒടുവില്‍ നീ ഈ പടി കയറി വരുന്ന ഒരു നാള്‍
ചവിട്ടി പൊട്ടിക്കും നിന്നെ ഞാന്‍


സ്വാര്‍ഥതയുടെ അര്‍ഥതലങ്ങളെ ചവറ്റു കുട്ടയിലിടണമെന്ന് കവിക്ക് വാഞ്ഛയുണരുന്നു ഈ വരികളില്‍. കവിയുടെ വിചാരധാരയില്‍ ക്രൗര്യം കലരുകയാണ്. ദുശ്ശാസനന്‍റെ കുടല്‍ മാല എടുക്കുന്ന ഭീമന്‍റെ കഥകളിയലര്‍ച്ച പോലെ എന്തോ ഒന്ന് വായനക്കാരനില്‍ പ്രതിധ്വനിക്കുന്നുണ്ടീവിടെ; അഹംഭാവങ്ങള്‍ കുടലുപോലെ തുറിച്ചു തീരുകയാവാം.

Monday, December 14, 2009

ബസ് (നിരൂപണം)

ബ്ലോഗ് നിരൂപകനുള്ള അവാര്‍ഡ് നോമിനേഷന്‍ കിട്ട്യ സ്ഥിതിക്ക് എന്തിനെയെങ്കിലും നിരൂപിക്കണം എന്ന ശക്തിയായ പ്രചോദനം ഒരാഴ്ച ആയി എന്‍റെ ഉറക്കം കെടുത്തുകയായിരുന്നു.

ബ്ലോഗ് രംഗത്ത് ഇനിയും ശൈശവ ദശ പിന്നിടാത്ത നിരൂപണ ശാഖ വളരെയധികം പടര്‍ന്ന് പന്തലിക്കേണ്ട ആവശ്യകത ഉണ്ട്. അത് കണ്ടറിഞ്ഞ് നിങ്ങളെ ഓരോരുത്തെരെയും നിരൂപണത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു...

ബ്ലോഗ് കവിതാ രംഗത്തേക്ക് വലതുകാല്‍ വെച്ച് കയറിയ പിഷാരടി മാഷിന്‍റെ "$#^%$@##* ബസ്" എന്ന കവിതയെ ആണ് ഞാന്‍ ഇതാദ്യമായി നിരൂപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

ആദ്യ പാദത്തില്‍ തന്നെ പിഷാരടി മാഷ് കവിതയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്യുന്നതായിക്കാണാം. കവിത എന്ന ബസില്‍ കേരളത്തിലെ ഏതോ മെട്രോ സിറ്റിയിലെ പ്രധാന റോഡില്‍ യാത്ര ചെയ്തതിന്‍റെ ഓര്‍മയാണ് കവിയെ മലയാള ബ്ലോഗിന്‍റെ പാലേരി മാണിക്യമായ ഈ സവിശേഷ ശാഖയിലേക്ക് ഹഡാദാകര്ഷിച്ചതെന്ന് വേണം കരുതാന്‍.

മുന്‍ ഖണ്ഡികയില്‍ പറഞ്ഞതു പോലെ കാവ്യജീവിതം എന്ന ബസില്‍ കവി കയറിയിരിക്കുകയാണ്. അതിനാല്‍ കവി ഇരിക്കുന്നതിന്‍റെ മുന്‍ സീറ്റിലും പിന്‍ സീറ്റിലും ഇരിക്കുന്നവര്‍ കാവ്യമേഖലയില്‍ പണ്ടേ സെന്‍റര്‍ ഫോര്വേഡ് കളിക്കുന്നതു ദര്‍ശിച്ച് പരിഭ്രാന്തനാകുന്നു.

രണ്ടാം പാദത്തില്‍ കവി ആധുനിക യുഗത്തിന്‍റെ മൂല്യച്യുതിയെപ്പറ്റി അതി വേഗം തന്നെ വിലപിക്കുകയാണ്.ബസിനുള്ളില്‍ വച്ച് നഗ്നരായ തമ്പുരാക്കന്മാര്‍ കൃതികള്‍ രചിക്കുന്നത് കണ്ട് ഹതാശനായ കവി ഫോട്ടോഷോപ്പും ഇലസ്റ്റ്രേറ്ററും തുറന്നു വരുമ്പോള്‍ എഴുതികാണിക്കുന്ന പരശ്ശതം പേരുകളില്‍ മലയാള ബ്ലോഗര്‍മാരുടെ പേരുകള്‍ പരതിപ്പോവുകയാണ്. മൂല്യങ്ങളെ ഫോട്ടോഷോപ്പിലിട്ട് നിറം പിടിപ്പിക്കുന്ന ആധുനികതയ്കെതിരെയുള്ള ഒന്നാന്തരം കവി ശബ്ദമാണിത്. ബസിലെ പ്രത്യേക കാവ്യ മേഖലയില്‍ വിരാജിക്കുന്നവരെ ഫോട്ടോഷോപ്പില്‍ കയറ്റി തുണി ഉടുപ്പിക്കണമോ എന്നാണ് കവിയുടെ വര്‍ണ്യത്തിലാശങ്ക.

തുടര്‍ന്ന് മെട്രോ സിറ്റിയിലെ റോഡുകളുടെ ശോചനീയാവസ്ഥ നിഴലിക്കുന്ന വരികളാണ് വരുന്നത്.
"ഗട്ടറില്‍ വീഴുമ്പോള്‍ ആടിയും,
ചാഞ്ചാടിയുംതാളത്തിലും .."
ഈ താളത്തില്‍ ചാഞ്ചാടിയാടി ഉറങ്ങു നീ എന്ന് കവി തന്നിലെ കവിതയോട് പറയുന്നുണ്ട്. കൂടാതെ ബസിനുള്ളില്‍ സമയം കൊല്ലേണ്ടവര്‍ക്കായി ഒരു മിനി ബാര്‍ ഉള്ളതായും അതിലെ ടച്ചിംഗ്സ് തീരെ നിലവാരം കുറഞ്ഞതാണെന്നും കവിക്ക് തോന്നുന്നുണ്ട്.

തുടര്‍ന്ന് ബസിനുള്ളില്‍ നിന്ന് ഉയരുന്ന കവിതകള്‍ ബസിനു മുന്നിലേക്ക് നിവര്‍ന്നു വീഴുന്ന അത്ഭുത കാഴ്ച കവി നമുക്ക് കാട്ടിത്തരുന്നു. നീളമുള്ള കവിതകള്‍ പാകിയ റോഡാണ് മെട്രോ നിലവാരത്തിന് അനുയോജ്യമെന്ന് കവി നമ്മെ വിളീച്ചടിയിക്കുന്നുണ്ട്. ഇത് ബ്ലോഗില്‍ എല്ലാവരെയും കവികളാക്കുക എന്ന കാവ്യടൂറിസം സംബന്ധമായി പ്രധാനവുമാണ്. കൂടാതെ കവിതാലാപനത്തിന്‍റെ ഘോരമാധുരി ബസിന്‍റെ കടകട ശബ്ദത്തെ മായുന്ന നിലാവു പോലെ പരത്തിയില്ലാതാക്കിക്കളയുന്നുവെന്നും കവി വിവക്ഷിക്കുന്നു.

കീനു റീവ്സിന്‍റെ സ്പീഡ് (1) സിനിമയില്‍ കാണിക്കുന്നതു പോലെ ബസ് പെട്ടെന്ന് ഫ്ലൈ ഓവറിലൂടെ ആകാശത്തേക്കു പറന്ന് ബൂലോകത്തെ മൃദുല റോഡുകളിലൂടെ പായുന്നതായി കവിക്ക് അനുഭവപ്പെടുന്നു. ആ റോഡില്‍ വച്ച് ബസ് ഒരു 407 നെ ഓവര്‍ ടേക്ക് ചെയ്യുന്നതായും, ബസും 407-ഉം സമാന്തരമായി കുതിക്കുമ്പോള്‍ 407-നുള്ളിലുണ്ടായിരുന്ന കൊല്ലാന്‍ കൊണ്ടുപോവുകയായിരുന്ന കുഞ്ഞാടുകള്‍ ബസിന്‍റെ ജനാലകളിലൂടെ ബസിലേക്ക് പ്രാണരക്ഷാര്‍ഥം ചാടിക്കയറുന്നതായും നമുക്ക് അടുത്ത വരികളില്‍ കാണാം. അങ്ങനെ കശാപ്പുശാലയിലേക്കൂള്ള യാത്രയില്‍ നിന്ന് കുഞ്ഞാടുകള്‍ക്ക് വഴിതെറ്റിയതായി കവി വിലപിക്കുന്നു. ഇങ്ങനെ ചാടിക്കയറിയ കുഞ്ഞാടുകളാകട്ടെ തങ്ങളുടെ അല്പം മുന്‍പുള്ള ഭയങ്കര നില മറന്ന് ബസിലുണ്ടായിരുന്ന വിവിധ തരം യാത്രക്കാരെ പ്രത്യേക തരത്തില്‍ കരഞ്ഞ് അപമാനിക്കുന്നു. അപമാനം സഹിക്കവയ്യാതെ അനുവാചകര്‍ ഛര്‍ദ്ദിക്കുന്നുമുണ്ട്.

പെട്ടെന്ന് ബസ് ഒരു പൊട്ടക്കിണറ്റിലേക്ക് വീഴുന്നു. എന്നാല്‍ താഴെ പതിക്കുന്നതിനു മുന്‍പേ തന്നെ നിയന്ത്രണം വീണ്ടെടുത്ത ബസ് കിണറ്റു ഭിത്തിയില്‍ വട്ടത്തില്‍ ചുറ്റിക്കൊണ്ടേയിരിക്കുന്നതായും കവി പറയുന്നു. ഈ കിണറ്റിലെ തവളകളും ഉഗ്രമായ കാവ്യാനുശീലനമുള്ളവരായിരുന്നു. അവയുടെ അതി ഘോരമായ ആലാപനവും ബസിലെ കാവ്യാലാപനവും ഒരേ ദിശയില്‍ വന്നതിനാല്‍ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കും എന്ന സാമാന്യ തത്വം മൂലമാണ് ബസ് താഴെപ്പതിക്കാതെ രക്ഷപ്പെട്ടതെന്ന് ഇവിടെ പറയാതെ പറയുകയാണ് കവി.

കൃതികള്‍ മഹാകാവ്യങ്ങളായി കാലിക്കോ ബയണ്ടീട്ട് ഇറക്കുന്നതിനായി ബൂലോകരെ ആഹ്വാനം ചെയ്യുന്ന കവി, നാസാരന്ധ്രങ്ങളെ ബന്ധിച്ച് വരുന്ന ഒരാള്‍ കാവ്യോത്തമര്‍ക്ക് അവാര്‍ഡ് നല്‍കുന്നതായും സ്വപനം കാണുന്നു. ഇതോടെ ഉറങ്ങിപ്പോവുന്ന കവി താനറിയാതെ ബസിനുള്ളില്‍ നിന്നും, തദ്വാര കിണറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ച് പോകുന്നു. അദ്ദേഹം വന്ന് വീഴുന്നതാകട്ടെ, നേരത്തെ കിണറ്റിലെ ആലാപ് സഹിക്കാനാവാതെ മുന്‍പെന്നോ പീടഞ്ഞു കയറി രക്ഷപ്പെട്ടെന്ന് കരുതിയ നിരവധി തവളകള്‍ ചതഞ്ഞരഞ്ഞു കിടക്കുന്ന, കീണറോരത്തുള്ള ഒരു റയില്വേ ട്രാക്കിലും. അതിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് മെല്ലെ നടന്നു ചെല്ലുന്ന കവി അടുത്ത ബസിന്‍റെ സമയം ബസ് സ്റ്റോപ്പ് ഭിത്തിയില്‍ തിരയുന്നു.

കവിത ഇവിടെ

Tuesday, December 8, 2009

ഉണ്ണീയങ്ങാടീ ചരിതം

ഖണ്ഡം - 1

കറന്‍റുപോയനേരത്തുരചെയ്തച്ഛനും
പോയ് വരികയുണ്ണീയങ്ങാടിയോള-
മാവാം അപ്പുറമീ റിയാലിറ്റിക്കോപ്രായം
വാങ്ങണം രണ്ട് തണ്ണിമത്തന്‍ ഹാവൂ
വേനലിന്‍ പാരവശ്യം
അച്ഛനുരചെയ്തതിലമ്മക്കുമില്ലഭിപ്രായം
ഇരുട്ടിലെന്തിനി ചെയ്വൂ വിളിക്കാം ദൈവത്തിനെ
താതവചനത്തിനടിപണിഞ്ഞരുളും സല്പുത്രന്‍
അതു കേട്ടുണ്ണിയിറങ്ങെയിരുളിന്നിരുളാം പൂച്ച
വാമഭാഗേ ഗമിച്ചുകൊണ്ടലറിനാന്‍
ആ ഭാഷയുണ്ണിതന്‍ കൗതുക,മമ്മാവനുടെ
ഗ്രന്ഥപ്പുരയിലൊരുനാള്‍ ആരുമറിയാതെ പുക്കാന്‍
ഗ്രന്ഥമേറെക്കണ്ടതിലൊന്നിലിരുന്നാന്‍
കണ്ടാനൊരു സൂത്രഗ്രന്ഥമതിന്‍പേര്‍ മൃഗാവലി
ഉണ്ണിമനസില്‍ പതിഞ്ഞാ ഭാഷയതി-
ന്നുപകാരമായ്, കാകന്‍ ചൊല്ലുമുപകാരമായിടാം
മാര്‍ജ്ജാരാക്രന്ദനമുള്ളില്‍ വിറകൊണ്ടുണ്ണി നീങ്ങവെ
വിടപറയുന്നേരമുരിയാടാ മിത്രങ്ങളായ്
വെളിച്ചം കെട്ട വിളക്കു കാലുകള്‍

ഖണ്ഡം - 2

ഇറങ്ങേണമാളുണ്ണീയങ്ങാടിയിലെന്നാരവമുയരെ
ക്കറുത്തുപോയ കണ്ണടയിലൊന്നു തെരുപ്പിടിച്ചുയര്‍ന്നൂ
ഉണ്ണിയങ്ങാടിയോ, യിതു മാമക ജന്മദേശമല്ലീ
അതേയിറങ്ങു, നിങ്ങളിന്‍ സ്ഥാനമിവിടെയെന്നു
കിളി പരുഷം കൊഞ്ചവേയിറങ്ങി
നിന്നുണ്ണിയുണ്ണിയങ്ങാടിയില്‍
ദശപുഷ്പമായ്ക്കൊഴിഞ്ഞ സംവല്‍സസരക്കണക്കി
ലവിടെയുണ്ണീയേതോ മഹാപൂരുഷനായ്

ഖണ്ഡം - 3

നാടു മാറുമെന്നുള്ളു ചൊല്ലിയെങ്കിലും മാറി-
യിട്ടില്ലേതുമെന്നടുത്ത മുഖങ്ങള്‍ ചൊല്ലി
ജരാനരകള്‍ കൊണ്ടു കോലം വരച്ചു ചേര്‍ത്ത
ജീവിതങ്ങള്‍, മനസിലൊന്നൊന്നായുണ്ണിയുരച്ചു നോക്കവെ
യെത്തീ പ്രിയമിത്രം കണാരന്‍, അത്ഭുതാധീനനായ്
കണ്ണുനീരു കൊണ്ടുണ്ണിയെ തീര്ത്ഥശുദ്ധി ചൊല്ലി
യണക്കവേ കണാരനുടെ നെഞ്ചില്‍ നിന്നുയര്‍ന്ന രോദനത്തി-
ലഛന്‍ മാഞ്ഞു പോയതിലുണ്ണി മോഹാലസ്യനായ്

ഖണ്ഡം - 4

വൃക്ഷം മാരുതകരങ്ങളാല്‍ പൊതിയവേ-
യുണ്ണിതന്‍ മനം കുളിര്‍ന്നഛാ കാത്തുനിന്നുവോയെന്നെ
മമ പാതകം പൊറുത്തിടേണമങ്ങെരിഞ്ഞു തീര്‍ന്നപ്പൊഴു
മറിഞ്ഞില്ല ഞാന്‍, സമുദ്രമായൊഴുകിയെന്ന
രികിലെത്തിയെങ്കിലുമറിഞ്ഞില്ല ഞാന്‍.
വൃക്ഷഛായയാം കരവലയത്തിലമര്‍ന്നുണ്ണി നില്‍ക്കെ
യെത്തീ കൈവിട്ട മൗക്തികം മാറോടണച്ചമ്മയും.
കണ്ണീര്‍ വറ്റി നുറിഞ്ഞുപോയതാമാ-
മാതൃമുഖമതിന്‍ ത്വക്കും പ്രകാശിച്ചു
വര്‍ഷകാലാന്ത്യ രശ്മികള്‍ തന്‍ കാന്തി പോലെ
അമ്മക്കൊപ്പമുണ്ണീയെ യാത്രയാക്കവെ
മര്‍മ്മരം കൊണ്ടാ പിതൃവൃക്ഷം മന്ദഹാസമോതി

ഖണ്ഡം - 5

നമ്മളങ്ങാടിയെപ്പൊഴുതീയുണ്ണീയങ്ങാടിയെന്ന നാമധേയ-
മെന്നുണ്ണീയാരായവേ തേങ്ങീ കണാരനും
അന്നു രാവില്‍ത്തണ്ണീ മത്തന്‍ വാങ്ങാനയച്ച
നിന്നെ വിളിച്ചച്ഛന്‍ തളര്‍ന്നു വീഴവേ
നാടു നാടാകെത്തിരഞ്ഞോടവേ, നാളു നീങ്ങവേ
കാണ്മാനില്ല നിന്നെയെന്ന വിരഹത്തീയില്‍ ദഹിച്ചും
വിസമ്മതിച്ചാള്‍ അങ്ങാടിയൊരു പതിവ്രതയെന്നപോലെ
സ്മൃതിസിന്ദൂരം മായ്ക്കുന്നതിനുമപ്പുറമെടുത്തണിഞ്ഞാള-
വള്‍ നിന്‍ നാമമങ്ങിനെയങ്ങാടിയുണ്ണീയങ്ങാടിയായ്

ഖണ്ഡം - 6

മാതൃവാല്‍സല്യത്തിലൊരരുമശിശുവായുണ്ണയിരിക്കവേ
കണാരനുള്ളിലെരിഞ്ഞ ചോദ്യമന്നെങ്ങു മറഞ്ഞു നീ?
ഉണ്ണീ തന്‍ ദീര്‍ഘനിശ്വാസപ്പൊരുളായെത്തീ മാര്‍ജ്ജാര വാചി വീണ്ടും
അരുതു പോകരുതു നീയിതു മടങ്ങാ മുഹൂര്‍ത്ത
മെന്നന്നു മാര്‍ജ്ജാരന്‍ ചൊല്ലിയതവനെ വിട്ടകലുമിണയോടെങ്കിലു
മറിഞ്ഞിരുന്നു ഞാന, തെന്നുടെ സൂത്ര വാക്യമായ്-
പോകാന്‍ നിയതി നിശ്ചയിച്ച നാളില്‍ തടയേത്?
പാദപതനങ്ങള്‍ നിലക്കില്ല സൂര്യനും ചന്ദ്രനും യാത്രയിലെന്ന പോല്‍
നിയതിപ്രമാണം ശിരസിന്‍ പ്രകാശമായ് മേവിടുമ്പോള്‍.

ഖണ്ഡം - 7

മൗനങ്ങള്‍ വിറ്റുവാങ്ങുമങ്ങാടിയായ് നിറഞ്ഞുണ്ണി തന്‍ മുഖം
വിലപേശിയും വിട്ടു മാറിയും ഒത്തുമൊക്കാതെയും
കലമ്പിയും പുലമ്പിയും ശപിച്ചും ചിരിച്ചും
വെറുതേയങ്ങാടിക്കൂറ്റനായലഞ്ഞും മടുത്തും
കൊണ്ടും കൊടുത്തും മടിശ്ശീല നിറ്ച്ചുമൊഴിച്ചു-
മായുണ്ണിയങ്ങാടി നിറഞ്ഞു തുളുമ്പിയെത്തി
ച്ചോദ്യങ്ങളെയൊപ്പിയെടുത്തു നില്‍ക്കവേ-
യമ്മയെണീറ്റു, ണ്ണീ വരികയുണ്ണാനെന്നൊപ്പം.
മൗനമൊരു ചിലന്തിയായ്ക്കണാരനെക്കുരുക്കിയടുക്കവേ
പിടഞ്ഞും കിതച്ചും വയല്‍ വരമ്പുകടന്നും
കൈത്തോട്ടില്പ്പാദം നനച്ചും പാടത്തിനറ്റ-
ത്തു മുഖമൊളിക്കും സൂര്യനൊപ്പം
മടങ്ങുമപ്പക്ഷികളും ചോദിച്ചൂണ്ണീയെങ്ങൊളിഞ്ഞിരുന്നു നീ?

Thursday, December 3, 2009

ഉച്ചാടനം

ജലപാത്രവുമായ് മാറി നില്‍ക്ക നീ
നിന്നുടെ വാക്കും നോക്കുമിനിയെങ്ങള്‍ക്ക് വേണ്ട
നീയെന്തെന്തൊക്കെയായിരുന്നുവെങ്കിലും
ഇന്നു ഞങ്ങള്‍ നില്‍ക്കുന്ന ഭൂമിയില്‍ നീയില്ല
നിന്‍റെ ഗന്ധം പോലും ഞങ്ങളേല്‍ക്കില്ല
ദാഹജലം നിന്നില്‍ മാത്രമേയുള്ളൂവെങ്കില്‍
ഞങ്ങള്‍ മരുഭൂമിയില്‍ കല്ലുമാളിക പണിതിരിക്കും
നിന്നെപ്പറ്റിയോര്‍ക്കുന്നവരെ ഞങ്ങള്‍ പുഴയും കടത്തി വിടും
നിന്നെ നോക്കിച്ചിരിക്കുന്നവരെ കൊഞ്ഞനം കുത്താന്‍
രാപ്പാടികളെ ഉഴിഞ്ഞിടും
നിന്നെ ഒറ്റേണ്ടീ വന്നാലും ഞങ്ങള്‍ നിന്നെ ചുംബിക്കയില്ല
നിന്‍റെ വാക്കിനു മറുവാക്കായ് ഞങ്ങള്‍ പൂതമാടും
നീ പോവുന്നിടത്തെല്ലാം മുഖപ്പട്ട വെച്ചു കെട്ടും
നീയിരിക്കുന്നിടത്ത് സര്‍പ്പങ്ങളെ വളര്‍ത്തും
നീ നില്‍ക്കുന്ന ഭൂമിയുടെ കീഴില്‍ തീയിടും
നീ മാപ്പു ചൊല്ലിയാല്‍ സമുദ്രത്തോളം നടത്തും
നീ കരഞ്ഞാല്‍ അതു കണ്ട് സൂര്യനില്‍ രക്തം പകരും
നീ വെളിച്ചം കൊണ്ടു പോയാല്‍ ആയിരം സൂര്യന്മാരെ സൃഷ്ടിക്കും
നീ നോവുന്നതു കണ്ട് ഞങ്ങള്‍ കാരസ്ക്കരം ചേര്‍ത്ത വീഞ്ഞ് കഴിക്കും
ജന്മങ്ങള്‍ വ്യര്‍ഥമായാലും ഞങ്ങള്‍ക്കതു മതി
ശ്ലഥകാകളി വൃത്തത്തില്‍ രണ്ടാം പാദത്തിനന്ത്യത്തിലായ്
നിന്‍റെ ആത്മാവിനെ ബന്ധിച്ച് രഥവേഗം നടിക്കും
മണ്ണില്‍ പൂണ്ട ചക്രങ്ങളും വേഗം നടിക്കും
കര്‍ണശാപങ്ങള്‍ കൊണ്ട് തീര്‍ത്ത വരണമാല്യം
കാത്തിരുന്ന് വൃദ്ധയാവാന്‍ ദ്രൗപദി വീണ്ടും പിറക്കും
കരുണയില്ലാത്ത ചാപങ്ങളില്‍ നിന്ന് നുണപുരണ്ട അഗ്നി ഉതിരും
കുരുക്ഷേത്രത്തില്‍ ഞങ്ങള്‍ തന്നെയിരുപുറവും നില്‍ക്കും
സേനകളെ ഞങ്ങള്‍ ചതുരംഗത്തില്‍ ഒതുക്കും
ദൂരെയിരുന്ന് കാണുന്ന സഞ്ജയന്‍
അന്ന് ഞങ്ങളുടെ ആള്‍ തന്നെയായിരിക്കും
പുകയില്‍ ചുട്ട നിന്‍റെ ഇറച്ചി കൊണ്ട് അന്ന് സദ്യ നിറയും
നീ പോകുന്ന വഴിയെല്ലാം കിടങ്ങുകള്‍ വെയ്ക്കും
നിന്‍റെ ആത്മാവിലെ കൊളുത്ത്
അതില്‍ നിന്ന് വീണു പോയ ഉറക്കുപാട്ട് മരവിച്ച് കിടക്കും
കൊളൂത്തിന്നറ്റത്ത് തീപ്പിടിപ്പിച്ച് ഇടയ്ക്കിടെ ഓര്‍മ്മയെ
ഞങ്ങള്‍ ചുട്ടെടുക്കും
ഒടുവില്‍ ഞങ്ങള്‍ കിരീടത്തിനു കൈനീട്ടുമ്പോള്‍
വിരലുകളില്‍ മിന്നലേല്‍ക്കുമോ എന്ന് !