Thursday, January 28, 2010

ആറാമിന്ദ്രിയം (നിരൂപണം)

നിരൂപണത്തില്‍ പൂര്‍വ്വസൂരിയും കവിതയില്‍ മടുക്കാതെ ജീവിക്കുന്ന വ്യക്തിയുമായ കാപ്പിലാന്‍റെ കവിത കണ്ടു കിട്ടുന്നത് നിരൂപണക്കടലിലേക്ക് പിച്ച വെയ്ക്കുന്ന ഒരു ശിശുവിനെ സംബന്ധിച്ചിടത്തോളം നിലക്കാത്ത ആഹ്ലാദമാണ്. ആ ശിശു ഇന്ന് ഞാനാണ്. കാപ്പിലാന്‍റെ ആറാമിന്ദ്രിയത്തില്‍ നിന്ന് ഏതു പ്രതികരണം ആണുണ്ടാവുക എന്നുറപ്പില്ലെങ്കിലും ജീവന്‍ തൃണവല്‍ ഗണിക്കുകയാണല്ലോ ഒരു നീരൂപകന്‍റെ പത്രധര്‍മ്മം.

കവിത:ആറാമിന്ദ്രിയം

പതിവു പോലെ കവി കോപാകുലനാണ് ആദ്യം തന്നെ. കവി തമിഴ് നാട്ടിലെവിടെയോ യാത്ര പോയി മടങ്ങി വന്ന് കവിതയെഴുതിയ ലക്ഷണമാണ് കാണുന്നത്. ഇത്രയധികം മുല്ലപ്പൂ ഗന്ധ സ്മരണ ഇപ്പോള്‍ കേരളത്തില്‍ ലഭ്യമല്ല. പ്രത്യേകിച്ചും പഴങ്ങളുടെയും പച്ചക്കറിയുടെയും മുല്ലപ്പൂവിന്‍റെയും കാര്യത്തില്‍ നമ്മള്‍ തമിഴ്നാടിന്‍റെ നല്ല അയല്‍ക്കാരും നല്ല സമറിയാക്കാരുമായി കഴിഞ്ഞു കൂടുന്ന ഇക്കാലത്ത്.

ഏതായാലും പ്രണയത്തിനു മുല്ലപ്പൂവിന്‍റെ ഗന്ധമെന്ന് ആരോ പറഞ്ഞത് കവി കേട്ടു. വൈക്കം മുഹമ്മദ് ബഷീറായി ജനിക്കാത്തത് അയാളുടെ മഹാഭാഗ്യം. കാരണം, ഒരു സുന്ദരിയോട് ബഷീറിനു ഒരിക്കല്‍ പ്രണയം പോലെ ഒന്ന് തോന്നവേ അവര്‍ക്കിടയില്‍ സുന്ദരി എന്തോ ഒരു ശബ്ദത്തോടെ, ഒരു പക്ഷേ ആ പ്രണയത്തിന്‍റെയായിരിക്കണം, പ്രത്യേക സുഗന്ധം ഇറക്കിവിട്ടതിനേപ്പറ്റി ബഷീര്‍ തന്നെ പണ്ട് ഒരു കഥയെഴുതിയത് വായനക്കാര്‍ മറന്നിരിക്കില്ല. അതാണ് പ്രണയത്തിന്‍റെ കളി. ഏതു ഗന്ധം എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല. മുല്ലപ്പൂ ഗന്ധം പ്രണയത്തിനുണ്ടെന്ന് പറഞ്ഞവനു സെന്‍സില്ലെന്നും അവന്‍റെ മൂക്കു ചെത്തണമെന്നും കവി പറയുന്നതിനോട് ഈ നിരൂപകനു നേര്‍ത്ത വിയോജിപ്പുണ്ട്. പ്രണയത്തിനു കണ്ണില്ല എന്നതാണല്ലോ, E=MC2 (ഈ സമം എം സീ സ്ക്വയേഡ്) കഴിഞ്ഞാലുള്ള പ്രധാന സൂത്രവാക്യം. ഏതോ പ്രണയിയെ പരീക്ഷണ ശാലയിലിട്ട് ഈ സൂത്രവാക്യം കണ്ട് പിടിച്ച ആള്‍ ആ പ്രണയ രോഗിയെ ഇ. എന്‍. ടി സ്പെഷലിസ്റ്റിന്‍റെ അടുത്തു കൊണ്ട് പോകാന്‍ മറന്നു പോയി. അല്ലായിരുന്നെങ്കില്‍ അന്നേ നമ്മള്‍ അറിഞ്ഞേനെ, കണ്ണു മാത്രമല്ല, മൂക്കും നാക്കും ത്വക്കുമൊന്നുമില്ലാത്ത വെറും തിര്യക്കാണ് പ്രണയമെന്ന്. അങ്ങനെയിരിക്കെ, ഒരു പക്ഷേ ബഷീറും മറ്റും സൂചിപ്പിച്ച തരം ഏതോ പ്രണയ ഗന്ധം, കണ്ണും മൂക്കുമില്ലാത്ത ആ പ്രണയദാഹിക്ക് മുല്ലപ്പൂ ഗന്ധമായി അനുഭവപ്പെട്ടതാവാനും സാധ്യതയില്ലേ കവേ?

ഇവിടെ നിന്ന് കടല്‍ത്തിരകളുടെ തലോടലേറ്റ് , 'പ്രണയ നിലാ..' എന്ന പാട്ട് അവഗണിച്ച് , കവി ആലപ്പുഴക്ക് പോകുന്നതായി പല വായനക്കാര്‍ക്കും തോന്നിയേക്കാം. വന്‍ തകര്‍ച്ച നേരിടുന്ന കയര്‍ വ്യവസായ മേഖലയെ പുനരുദ്ധരിക്കാനുള്ള സന്ദേശമാണ് കവി നല്‍കുന്നതെന്ന് വേണമെങ്കില്‍ നമുക്കു കരുതാവുന്നതാണ്. കവി പറയുന്നു:

തേങ്ങാ പൊതിച്ച്‌ വലിച്ചെറിഞ്ഞ തൊണ്ട് പോലെയാണ് പ്രണയം

പ്രണയത്തിന്‍റെ പരിപ്പ് തിരുമ്മി അവിയല്‍, തോരന്‍, ശര്‍ക്കര അട, പുട്ട് എന്നിവ വയ്ക്കുകയും പ്രണയത്തെ വലിച്ചെറിഞ്ഞ് കളയുകയും ചെയ്യുന്നതില്‍ നമ്മള്‍ എത്ര വിദഗ്ധര്‍. കവി പറയുന്ന പ്രണയമെന്ന കേരഫലത്തിന്‍റെ യുസേജസ് സ്ക്കൂളീല്‍ ഹൃദിസ്ഥം ആക്കിയിട്ടുള്ള നമ്മള്‍ പിന്നീട് വെറുതെയിരിക്കാതെ ഓര്‍മകള്‍ അയവിറക്കാനുള്ള ഉമിനീരിലും അതിനൊപ്പം ഒഴുക്കി വേസ്റ്റാക്കാനുള്ള കണ്ണീരിലുമിട്ട് പ്രണയ തൊണ്ടുകള്‍ കുതിര്‍ത്തു വയ്ക്കുന്നു. പിന്നീട് എത്രയോ പ്രണയനാരുകള്‍ ചേര്‍ത്തു പിരിച്ചാണ് ജീവിതത്തിന്‍റെ ഒരു കയര്‍ നമ്മള്‍ പിരിച്ചെടുക്കുന്നത് വായനക്കാരെ. അത്തരമൊരു വ്യവസായം തകരുന്നതില്‍ കവിയോടൊപ്പം നാം ഉല്‍ക്കണ്ടപ്പെടണം.

ഇത്തരം പ്രണയ കയര്‍വ്യവസായത്തിന്‍റെ കണക്കുകള്‍ നിരത്തുന്നുമുണ്ട്, കവി.

പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗുണിക്കുകയും
ചെയ്‌താല്‍ കിട്ടുന്ന ഫലം ശൂന്യമായിരിക്കും .
ഉറപ്പ് .
അല്ലെങ്കില്‍ നീ കൂട്ടി നോക്ക് !


ശൂന്യം=പൂജ്യം. അപ്പോള്‍ പൂജ്യമെന്ന ഫലം കിട്ടാനായി നാം ഹരിക്കുന്നത് പൂജ്യം കൊണ്ടു തന്നെ വേണം. ഹരിക്കപ്പെടുന്നതും പൂജ്യമായിരിക്കണം. ഇനി ഗുണിക്കുകയാണെങ്കിലും ഇതു തന്നെ. 0x0=0. കൂട്ടിയാലും അതു തന്നെ 0+0=0. പ്രണയത്തിനു പൂജ്യത്തിന്‍റെ ആകൃതിയാണ്. തേങ്ങയുടെ തൊണ്ട് പൊളിക്കുന്നതിനു മുന്‍പ് പൂജ്യത്തിന്‍റെ ആകൃതി ആണല്ലോ. ജീവിതത്തിനും പൂജ്യം ആകൃതിയായിരിക്കണം. ജീവിതചക്രം എന്നൊക്കെയാണല്ലോ പൊതുവെ നാം പറയുക. അപ്പോള്‍ അതും പൂജ്യം തന്നെ. കവി ഭാവന എത ഉദാത്തം ഇവിടെ എന്ന് കാണുക. 0/0=0! 0x0=0! ശരിയാണ്. പ്രണയിക്കുമ്പോള്‍ ജീവിക്കാനും, ജീവിക്കുമ്പോള്‍ പ്രണയിക്കാനും മറക്കുന്നത് നമ്മളല്ലാതെ മറ്റാര്‍? അങ്ങനെ സംഭവം മൊത്തം നഷ്ടമാണെന്ന് കവി പറയുന്നു.

എന്നാല്‍ അടുത്തപാദത്തില്‍ എത്തുമ്പോള്‍, കവിതയുടെ തുടക്കത്തില്‍ കവി കോപാകുലനായതെന്തെന്ന് നാമറിയുന്നു. കാരണം, മറ്റൊന്നുമല്ല:

കായലോരത്തെ ചീഞ്ഞ തൊണ്ടിന്റെ ഗന്ധമാണ് പ്രണയത്തിന്.

പ്രണയത്തിന്‍റെ ഗന്ധം ഇതായിരിക്കെ ജാസ്മിന്‍ സ്പ്രേ ആരോ മൂക്കിന്‍ തുമ്പില്‍ അടിച്ചു കൊണ്ടാണ് അന്ന് തന്‍റെ പ്രണയിയെ കാണുവാന്‍ പോയിരിക്കുക. അയാളുടെ മൂക്ക് ചെത്തിയാല്‍ ശരിക്കുള്ള ഗന്ധം അയാള്‍ക്ക് കിട്ടിക്കോളൂം എന്നാണ് കവി വിവക്ഷ. ആദ്യ വിയോജിപ്പ് നിരൂപകന്‍ ഇവിടെ ക്ഷമാപണത്തോടെ തിരിച്ചെടുക്കുന്നു.

തല്ലിയും നൂര്‍ത്തും ഇഴപിരിച്ചും ഇഴകോര്‍ത്തും
ഒരു താലി ചരടിലോ ഒരു തുണ്ട് കയറിലോ
ഒടുങ്ങുന്ന ജീവിതങ്ങള്‍ !!

കവി പ്രണയഹാരങ്ങളായ കയറുകളിലൂടെ സഞ്ചരിച്ച് തീര്‍ന്നിട്ടില്ല. നമ്മള്‍ ഇഴകോര്‍ത്ത് എടുത്ത പ്രണയകയറില്‍ നമ്മള്‍ തന്നെ തൂങ്ങേണ്ടി വരുന്ന ദുരന്തമാണ് കവിതയുടെ ഈ ഭാഗത്തെ ഇതിവൃത്തം. ഇവിടെ നിരൂപക സഹജമായ ഒരു സംശയം - പ്രണയ വിവാഹങ്ങളെയാണോ കവി നിരാകരിക്കുന്നത്? ഏതായാലും ഒരാള്‍ക്ക് തൂങ്ങാന്‍ പാകത്തില്‍ ബലവും ഉറപ്പുമുള്ള താലികളും മറ്റും കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന തിരിച്ചറിവും നമുക്കും സ്വര്‍ണക്കടക്കാര്‍ക്കും ലഭിക്കുന്നുണ്ടിവിടെ.

ആമകളെപ്പോലെ ജീവിക്കുന്ന പ്രണയികളെക്കുറിച്ചാണ് കവിയുടെ അടുത്ത സങ്കടം. ആമകളുടെ വംശം അന്യം നിന്ന് പോകുന്നതിനെതിരെയുള്ള ആഹ്വാനം പലരാജ്യങ്ങളിലെയും ജന്തുസ്നേഹികള്‍ പുറപ്പെടുവിക്കാറുണ്ട്. കയര്‍ വ്യവസായം പോലെ തന്നെ ആമ തുടങ്ങിയ പാവം ജന്തുക്കളും നശിക്കാതെ നാം അവയെ സൂക്ഷിക്കണമെന്ന് കവി ധ്വനിപ്പിക്കുകയാണ്. പ്രണയത്തിന്‍റെ മുട്ടകള്‍ ഏതോ കടല്‍ത്തീരത്തു ആര്‍ക്കോ നശിപ്പിക്കാനായി മറന്നു വെച്ചിട്ട് ജീവിതമെന്ന രക്ഷാകവചവും പേറി അതിലേക്കുള്വലിയുന്നവരെ കവി കണക്കറ്റു പരിഹസിക്കുന്നുണ്ടിവിടെ. ഇവിടെയും കവി തമിഴ്നാടിനു യാത്ര ചെയ്തോ എന്ന് സംശയിച്ച് ചോദിച്ചു പോകുന്നു: ആമാ, ജീവിതങ്കള്‍ എന്നാണോ ശരിക്കും കവി ഉദ്ദേശിച്ചത്?

മൂലകൃതി ഇവിടെ : ആറാമിന്ദ്രിയം

Wednesday, January 27, 2010

ക്യാറ്റ്വോക്ക് അഥവാ ഉമ്മ്യാവൂ (നിരൂപണം)

വാഴക്കോടന്‍ കവിതകളുടെ ഉത്ഭവവും ഹാസ്യവും എന്ന വിഷയെത്തെപ്പറ്റി ഗവേഷണത്തിനുള്ള കോപ്പ് കൂട്ടുന്നതിനിടെയാണ് ബൂലോകത്തിന്‍റെ കണ്ണിലുണ്ണീയായ കവിയും, ഒരേ സമയം എന്‍റെ സുഹൃത്തും ശത്രുഘ്നനുമായ പകല്‍ക്കിനാവന്‍റെ “ഉമ്മ്യാവൂ” എന്ന കവിത വായിച്ച് എന്നിലെ നിരൂപകനു വീണ്ടും പ്രജാപതിയാകണമെന്ന് തോന്നിയത്. ഇതോടെ പകലന്‍ എന്നെ കുത്തിക്കൊല്ലാനിടയുണ്ടെന്നതിനാല്‍ താമസിയാതെ എന്നെ കാണാതായാല്‍ നിരൂപണ പ്രിയരായ എന്‍റെ പ്രിയ വായനക്കാര്‍ പകലനെ കയ്യോടെ പിടികൂടിക്കൊള്ളുക. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ വീണ്ടും തുടരുന്നു.


കവി പല കിനാവുകളും കാണുന്നുണെന്ന് അദ്ദേഹത്തിന്‍റെ മുന്‍ കവിതകളെ സമീപിച്ചിട്ടുള്ള നമുക്കറിയാം. അടുത്ത കാലത്ത് താന്‍ ഉറങ്ങുന്നതിനു ചുറ്റും ആളുകള്‍ വന്നു നിന്ന് തന്‍റെ ഉറക്കം കെടുത്തിയതായി കവി കിനാവ് കണ്ടിരുന്നു. അത് പോട്ടെ. നമുക്ക് വിഷ്യത്തിലേക്ക് വരാം.


മൂക്കു മുട്ടെ തിന്ന്
മൂന്നുനാല് ഏമ്പക്കവും വിട്ട്
നാലു ചാല് നടക്കാനിറങ്ങിയപ്പോ



കവി ഫുഡ് സാമാന്യം ശക്തമായി അടിച്ചിട്ട് പരിണിത ഫലമായ ഏമ്പക്കവും വിട്ട് നടക്കാനിറങ്ങി. ഇതില്‍ അത്ഭുതമില്ല. കാരണം, പകല്‍ സമയം മുഴുവന്‍ അദ്ദേഹം കിനാവ് കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഉറങ്ങാതെ ഒരാള്‍ക്ക് കിനാവ് കാണാന്‍ കഴിയില്ല. അങ്ങനെ പകല്‍ മുഴുവന്‍ ഉറങ്ങുന്ന കവി വൈകുന്നേരത്ത് ഇരുള്‍ പരക്കുന്നതോടെ മഞ്ചം വിട്ട് ഉണരുന്നു, തന്‍റെ കറുത്ത നീളന്‍ കോട്ട് എടുത്ത് ധരിക്കുന്നു, കുതിരവണ്ടിയില്‍ കയറുന്നു, വണ്ടിക്കാരനില്ലാത്ത കുതിരകള്‍ പായുന്നു, ഇങ്ങനെ ഒന്നും അനുവാചകര്‍ തെറ്റിധരിക്കരുത്. കവി ഭക്ഷണം കഴിച്ചു നാലു ചാല്‍ നടക്കാനിറങ്ങുകയായിരുന്നു, അത്രമാത്രം. എന്നാല്‍ കവി ഫാം വില്ലക്ക് ഫുള്‍ ടൈം ജീവിതം സമര്‍പ്പിച്ചതില്‍ കുപിതയായ മിസസ് കവിയുടെ കോപം ഭയന്ന് കവി തല്‍ക്കാലത്തേക്ക് പുറത്തേക്ക് രക്ഷപ്പെട്ടതാവുമോ എന്ന് ശങ്കിക്കുന്നുണ്ട് ചില അനുവാചകരെങ്കിലും.


ഏതായാലും, അവിടെ കവി ഒരു കാഴ്ച കാണുന്നു. നമ്മെ കാട്ടിത്തരുന്നു. ഇരുട്ടിന്‍ വക്കിലിരുന്ന് ഒരു പൂശക തരുണി കണ്ണീര്‍ വാര്‍ക്കുന്നതില്‍ കവിക്കെന്നല്ല, നമുക്കുമില്ലേ അലിയുന്ന ഒരു മനം?


വിളിച്ചിട്ടും
ചോദിച്ചിട്ടും
പിന്നേം മ്യാവൂ മ്യാവൂ...



അവള്‍ പ്രതികരിച്ചില്ല, കരച്ചിലോട് കരച്ചില്‍ മാത്രം.


പറ പൂച്ചേ.
കൂടെയുണ്ടായിരുന്ന
അഹങ്കാരികളൊക്കെ എവിടെ?



അപ്പോള്‍ ഇവള്‍ ഒരു അഹങ്കാരിയാണ്. ഇവള്‍ മാത്രമല്ല, ഇവളോടു കൂടെ വിലസിയിരുന്ന മറ്റവളുമാരും അഹങ്കാരികള്‍ തന്നെ. ആഹാ, അപ്പൊ, ഇവള്‍ ഇത്രയും കരഞ്ഞാലൊന്നും പോരാ എന്ന് വായനക്കാര്‍ 'അങ്ങനെ തന്നെ വരട്ടെ' പറയുന്നതിനു മുന്‍പ് കവിയുടെ മനസ് വഴിമാറിപ്പറക്കുന്നത് നാമറിയുന്നില്ല. കവിതയാലുള്ള ഒരു തലോടല്‍ കൊണ്ട് കവി തനിക്ക് മുന്‍പ് അഭിമുഖീകരിക്കേണ്ടി വന്നിരുന്ന അഹങ്കാരങ്ങളെ തുടച്ചു നീക്കിക്കളയുന്നു.


തള്ള ചത്തോ?
കെട്ടിയോന്‍ മാറിപ്പാർത്തോ?
പിള്ളേരെ കാണാതായോ?



ഈ വരികള്‍ വായിക്കുമ്പോള്‍ നമുക്ക് പൂശകയുടെ അഹങ്കാരമല്ല ഓര്‍മ വരുന്നത് അവളുടെ നനഞ്ഞ മിഴികളില്‍ പ്രതിഫലിക്കുന്ന കവിതയുടെ ആര്‍ദ്രതയാണ്. ഈ ഒരൊറ്റ പാദം കൊണ്ട് കവി ഇവിടെ നമ്മെ മലര്‍ത്തിയടിച്ചിരിക്കുന്നു. നാം ഇപ്പോള്‍ കാണുന്നത് അഹന്തയുടെ മൂടുപടങ്ങള്‍ക്കപ്പുറം കരുണയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണോ? ആ ദൃശ്യത്തില്‍, മലര്‍ന്നടിച്ച് കിടന്ന് മിക്കവാറും തോല്‍വി സമ്മതിച്ച് കഴിഞ്ഞ നമ്മെ അടുത്ത സ്റ്റാന്‍സ കൊണ്ട് കവി ചുരുട്ടിക്കൂട്ടി റിങ്ങിനു വെളിയിലേക്കെറിയുന്നു. അഹങ്കാരങ്ങള്‍ അസ്തമിക്കുന്നതു കാണുവാനാണോ നാലു ചാല്‍ നടത്തത്തിനൊപ്പം കവി നമ്മെ ഇരുട്ടില്‍ വക്കിലേക്ക് കൂട്ടിക്കൊണ്ട് പോയത്? കവിതയുടെ ഒരൊന്നാന്തരം ട്വിസ്റ്റ് കവി ഇവിടെ തരാക്കിയിട്ടുണ്ട്. കാണുക,

ഒന്നൂടെ അടുത്തു നോക്കുമ്പോ
ഒരു സൈഡ് മുഴുവൻ പ്രോബ്ലാ.
ഒരു കണ്ണില് ചോര പൊടിയുന്നു,
കാല് ഒടിഞ്ഞിട്ടുണ്ട്,
നടക്കാന്‍ മേല.


വായനക്കാരെ, ഇപ്പോള്‍ നിങ്ങളെന്ത് പറയുന്നു? വികാരങ്ങളുടെ മ്യൂസിയത്തില്‍ ഒന്നില്‍ നിന്നൊന്നിലേക്കെന്ന പോലെ നിങ്ങള്‍ നീങ്ങിപ്പോവുകയല്ലേ? നമ്മള്‍ മറന്നു വെച്ച മ്യൂസിയം പീസുകള്‍ ഇക്കൂട്ടത്തിലുണ്ടോ പ്രിയപ്പെട്ട കാവ്യാനുവാചകരെ? കവിക്ക് ഇതിലപ്പുറം നിങ്ങളിലെ വികാര തന്ത്രികളില്‍ കവിത വായിക്കാനാവുമോ?

ഒരു സമകാലിക മലയാളി മനസ് പൊടുന്നനെ ഇവിടെ കടനു വരുന്നുണ്ട്.

വിളിച്ചിട്ട് എടുക്കേണ്ടേ,
കിട്ടിയാല്‍ സംഭവം ന്യൂസാകും.


സത്യത്തില്‍ കവി നമ്മുടെ ആധുനികതക്കു നേരെ പരിഹസിച്ചു ചിരിക്കുകയാണ്. സഹതപിക്കേണ്ടതെല്ലാം മൊബൈല്‍ ക്യാമറ കൊണ്ട് നോക്കി രസിക്കുന്ന നമ്മെ, വാര്‍ത്തകള്‍ നിര്വ്വികാരരായി ചവച്ചിറക്കുന്ന നമ്മെ, മലയാളം അറിയാവുന്ന നമ്മെ, ഒന്നാകെ കവി ചാട്ടവാറടിക്കുന്നിതില്‍. എങ്കിലും കവിക്ക് പ്രതീക്ഷയുണ്ട്. നമ്മള്‍ മലയാളം അറിയുന്നവര്‍ ഒരിക്കലൂടെ ശ്രമിക്കാതിരിക്കില്ലായിരിക്കാം; കവിയെപ്പോലെ ഓടിപ്പോകാന്‍, ഓടിച്ചെന്ന് കയ്യിലുള്ളതുമായി മടങ്ങിവരാന്‍.

ഓടിപ്പോയി
ബാക്കിയിരുന്ന ചോറും സാമ്പാറും
കൊണ്ടുകൊടുത്തു.


എന്നിട്ടെന്ത് സംഭവിച്ചു? അഹങ്കാരവും സഹതാപവും മറയ്ക്കുന്ന ക്യാറ്റ്വോക്ക് ലേബലിന്‍റെ ലോജിക് മനസിലാക്കാത്ത കവിക്ക് എന്തനുഭവമാണുണ്ടായത്? കവിത ഒന്നു കൂടി വായിക്കുക. ഇവിടെ

Tuesday, January 19, 2010

നുണക്കുഴിപ്പറയിലെ പുഷ്പം (നിരൂപണം)

അല്പ കാലത്തെ വിയോഗത്തിനു ശേഷം ബ്ലോഗ്പരവശനും പ്രശസ്ത നിരൂപകനുമായ ഞാന്‍ ഇതാ വീണ്ടും നിരൂപണക്കുടുക്കയില്‍ തലയിടുന്നു...

പ്രശസ്ത കവി സോണയുടെ "ക്ഷമാപണം" എന്ന കവിത നിരൂപിക്കണം എന്ന് എനിക്ക് ശക്തിയായ ഉള്‍പ്രചോദനം ഉണ്ടായിരുന്നില്ലെങ്കില്‍ ഇനിയും ഒരിക്കലും ബ്ലോഗിലേക്ക് മടങ്ങിവരില്ല എന്ന ബീഷ്മ്മ ശപഥം ഞാന്‍ തെറ്റിക്കയില്ലായിരുന്നു. യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം ഈ കവിത വായിച്ചപ്പോള്‍ മുതല്‍ ഇത് നീരൂപിക്കണം, നിരൂപിക്കണം എന്ന് എനിക്ക് കടുത്ത ശങ്ക തോന്നുകയുണ്ടായി. എന്നാല്‍ നിരൂപണാന്തം കവി സോണ എന്നെ മര്‍ദ്ദിക്കുമോ എന്ന ഉള്‍ഭയം തെല്ലുണ്ടായി എന്നതിനോടൊപ്പം പ്രസ്തുത കവിതയുടെ ലിങ്ക് എന്‍റെ കയ്യില്‍ നിന്ന് കാണാതെ പോവുകയുമുണ്ടായി. അവതാരിക നിര്‍ത്തുന്നു.

മാപ്പ് ചോദിക്കുന്നു ഞാന്‍

എന്ന വാക്കുകളോടെ കവിത എഴുതിത്തുടങ്ങുന്ന കവിക്ക് നിങ്ങളെ എല്ലാപേരെയും പ്രതിനിധീകരിച്ച് ഞാന്‍ തന്നെ മാപ്പ് കൊടുത്തിരിക്കുന്നു. ആ മാപ്പില്‍ അന്‍റാര്‍ട്ടിക്ക ഏത്, ഇന്‍ഡിക്ക ഏത്, മരോട്ടിക്ക ഏത് എന്നിവ കവി ഉടന്‍ മാപ്പില്‍ തൊട്ട് കാണിക്കണം എന്ന് അപേക്ഷിക്കുന്നു.

"മണാന്തം കവിക്ക് ദീപേക്ഷികയുരക്കണ"മെന്ന് തോന്നുന്നിടത്താണ് സത്യത്തില്‍ എന്‍റെ ഹൃദയം തങ്ങിക്കിടക്കുന്നത്. തന്‍റെ മോഹം മാപ്പര്‍ഹിക്കാത്തതാണെന്ന് കവിക്ക് തോന്നുന്നു. മരോട്ടിയെണ്ണ കത്തുമ്പോഴുള്ള മണം വിളക്ക് കത്തിക്കും മുന്‍പ് തന്നെ കവിക്ക് അനുഭവപ്പെടുന്നു. പ്രണയാതുരനായി ഭക്ഷണം കഴിക്കാതെ അലഞ്ഞ കവിയുടെ കുടലു കരിഞ്ഞ മണം ആയിരിക്കാമത്. അതോ പ്രണയത്തിനു മരോട്ടിയെണ്ണയുടെ ഗന്ധമാണോ? പ്രണയത്തിന്‍റെ സ്നിഗ്ധത കൊണ്ട് കവി തന്‍റെ ഹൃദയത്തില്‍ പ്രണയിനിയെ പൂജിക്കാനായി ഒരു വിളക്ക് കത്തിക്കാന്‍ നോക്കുമ്പോള്‍ അത് അടുത്തു കണ്ട മരോട്ടി വിളക്ക് എളുപ്പത്തിനായി കൈക്കൊണ്ടതുമാവാം.

'നമ്മള്‍ തന്‍ ശ്റീകോവില്‍ പണീയാന്‍' എന്ന ഭാഗം വായനക്കാരനായ എനിക്ക് കടുത്ത ആശങ്കയുളവാക്കി. ചോദ്യം തനൂജാമ്മയോട് ആണ്. ചോദ്യംപൂനം തനൂജയോട് ആണോ, അപ്പോള്‍ കവി പ്രണയിച്ചത് അവരെ ആണോ, അങ്ങനെയെങ്കില്‍ കവി അവരെ പ്രണയിച്ചിട്ട് ഒടുവില്‍ അവരുടെ തനയയെ പാണിഗ്രഹണം ചെയ്യണമെന്ന് പറയുന്നത് തികഞ്ഞ തെറ്റാണ്. ഇത് മറ്റൊരു കവിതയിലൂടെ കവി വിശദീകരിക്കേണ്ടതുണ്ട്. ഹാ, പ്രണയമേ, നിനക്ക് അക്ഷികളില്ല എന്ന പറഞ്ഞത് എത്ര സത്യം.

അടുത്ത വരികളും ഏതാണ്ട് ഇതേ രൂപത്തില്‍,

തര്‍ക്കവി തര്‍ക്കതിന്തീപ്പൊരി തെറിപ്പിച്ചു
നാംഒടുവിലകന്നു പോയെന്നില്‍
നിന്നുംഓര്‍മ്മതന്‍ ചെമ്പകമലരുകളവശേഷിപ്പിച്ച്..

ഇവിടെ തര്‍ക്കവി, എന്നു വെച്ചാല്‍ ഹൃദയത്തില്‍ കൂരമ്പായി പ്രണയം തറഞ്ഞ കവി എന്നാണ് വിവക്ഷിക്കുന്നത്. ആദ്യഭാഗത്ത് കവി ദീപേക്ഷിക ഉരച്ചെങ്കിലും തീപ്പൊരി ചിതറുന്നത് അല്പം കഴിഞ്ഞ് ഇവിടെയാണ്. അമ്പുകൊള്ളാത്തവരില്ല കവികളില്‍ എന്നാണല്ലോ വാക്യം. കവി അകന്നു പോകുന്നുണ്ട്. പക്ഷേ, ആരില്‍ നിന്ന്? മനോഹരമായ ഓര്‍മച്ചെമ്പകമലര്‍ പ്രയോഗം കണ്ടില്ലെന്നല്ല.

അടുത്ത ഭാഗത്താണ് കവിയുടെ പ്രണയിനിയെ നാം കാണുന്നത്. അതോടെ നമ്മുടെ സംശയം മാറുന്നു, ഐശ്വര്യ റായി മലയാളത്തിലേക്ക് മരുമകളായിരുന്നുവെങ്കില്‍ അതെങ്ങനെയോ അങ്ങനെ വായനക്കാര്‍ക്ക് തോന്നുന്നു.

മുത്തു മണി മാലയാം മദനോര്‍മ്മകളെചാര്‍ത്തി ,
സെറ്റ് സാരിയുടുത്തു ,തുളസി കതിര്‍
വെച്ച്

ഇത്രയും അന്നനട ഗംഭീരം എന്ന് പറയാതെ വയ്യ. എന്നാല്‍ അവളുടെ നുണക്കുഴികള്‍ വരേണ്ടയിടത്ത് കവി ഒരു പറ വെച്ച്കൊടുത്ത് അതില്‍ പൂവും വച്ചു. അതാകട്ടെ വാല്‍സല്യ പുഷ്പം. പ്രണയിനിയുടെ മുഖം നെല്ലളക്കുന്ന ഒരു പറയിലേക്കു കുമ്പിട്ടു പോയിയെന്ന പോലെ തോന്നുന്നു. അതോ കവിയെ ഇഷ്ടമല്ലാത്ത തനൂജാമ്മ മകളുടെ പ്രണയപാപത്തിന് അവള്‍ക്കുള്ള ശിക്ഷ വിധിച്ചപ്പോള്‍ മകള്‍ മുഖമടിച്ച് പറയില്‍ വീണതോ എന്ന് ഏതെങ്കിലും വായനക്കാരന്‍ ചോദിച്ചാല്‍ കവിക്ക് എന്നെ ഗളഹസ്തം ചെയ്യണമെന്ന് തോന്നാം. അതിനാല്‍ നിര്‍ത്തി. എന്തായാലും തന്നോട് അവള്‍ക്കുള്ള വാല്‍സല്യമിനിയും ബാക്കിയുണ്ടെന്ന് ഉറപ്പുള്ള കവി ഇരിക്കുന്ന ബെഞ്ചില്‍ വായനക്കാരും ഇരുന്നു പോവുന്നിവിടെ, ആദിസത്യതാളം ആര്‍ന്നതിവിടെ എന്ന് അവര്‍ ഒരുമിച്ച് പറയുന്നു.

തുടര്‍ന്ന് കവി അലപ് സ്വല്പം പണി സെന്‍സര്‍ ബോര്‍ഡിനു കൊടുക്കുന്നുണ്ടെങ്കിലും പ്രണയാര്‍ദ്രനായ കവി തന്‍ മനം പ്രണയിനിയുടെ മാതാവിന്‍റെ കാല്ക്കല്‍ വീണു കിടക്കുന്നതും, മാതാവ് അത് ബെക്കാമിന്‍റെ ഇല വീഴാ പൂഞ്ചിറ കിക്കിലൂടെ തിരികെ കവിയുടെ ഉള്ളിലേക്ക് തന്നെ അടിച്ച് കയറ്റി ഗോള്‍ എന്നാര്‍ക്കുമ്പോള്‍ കവിയുടെ കണ്ണീരൊഴുകുന്നത് ഈ പാവം നിരൂപകന്‍റെ കപോലങ്ങളിലൂടെയാണ് പ്രിയ വായനക്കാരെ...