Monday, August 18, 2008

ഒരു 'ഐഡന്‍റിറ്റി' ക്രൈസിസ്

സാധാരണ ഗതീല് രാവിലെ ഒണരുന്നതിനു മുന്‍പ് ഒന്നു രണ്ടു പൊറിയൊക്കെ എല്ലാരും പൊറിക്കും. അത് എല്ലാ മനുഷേര്‍ക്കും ഒള്ളതല്യോ... ചെലരതു പബ്ലിക്കായ്ട്ടും, അതു മിക്കവാറും വല്യപ്പമ്മാരാ...ചുമ്മാ നടന്നു പോണ വഴിക്കൊക്കെ അതങ്ങനെ...ബഷീറു (ഏതു ബഷീറ് അല്ലേ?) പണ്ട് എഴുതി വിട്ട മാതിരി, "ഭര്‍ ര്‍ ര്‍ ര്‍.."ന്നേ.. പെണ്ണുങ്ങളു അതങ്ങനെ പബ്ലിക് പെര്‍ഫൊമന്‍സ് നടത്ത്വേലാന്നു തോന്നണു..അറിയൂല..

"ഇതൊക്കെ ഈ പിടിച്ചാ നിക്കാത്ത ഒരു തരം 'സാധന'ങ്ങളാ. അതതിന്‍റെ വഴിക്കങ്ങു പൊക്കോട്ടെ" എന്നു പറഞ്ഞോണ്ട് പാപ്പച്ചന്‍ ഒരു വരവൊണ്ട്. അന്നേരമാ നമ്മക്ക് ഇതിന്‍റെ ഒരോരോ കൊഴപ്പങ്ങളു പിടികിട്ടുന്നെ..പാപ്പച്ചനു ഇതൊരു ഉഛ്വാസ ക്രിയയാന്നാ പറേന്നത്..പഷേല് അടുത്തു നിക്കുന്നോര്‍ക്കൊക്കെ അതു പ്രയാസമല്യോ എന്ന് അച്ചമ്പറഞ്ഞപ്പം പുള്ളി പറേകാ, എന്നാച്ചോ അച്ചനെങ്ങനേലുവിതൊന്നു മാറ്റിത്തരാമ്മേലേന്ന്. എന്നാ പറയാനാ അച്ചനു പറയാമ്പറ്റ്വോ ഇന്നത്തെ പ്രാര്‍ത്ഥനാ യോഗത്തിനു പാപ്പച്ചന്‍റെ വെടിക്കെട്ടൂടൊണ്ടെന്ന്. അതൊകൊണ്ടങ്ങു പ്രാര്‍ത്ഥനാ യോഗം ഈയാഴ്ച വേണ്ടാന്നു വെച്ചു. അപ്പം പാപ്പച്ചന്‍ പറേകാ, ആ വേണ്ടെങ്കി വേണ്ടാ ഇവിടാരാണ്ടു പറഞ്ഞോ വേണോന്നെന്ന്.....എന്നാ ഒരു പുകിലാ ഈ പാപ്പച്ചന്‍ ഒപ്പിക്കുന്നെ...

ഇന്നാളാണെങ്കി പോളിംഗ് ബൂത്തിലെല്ലാരും മസിലൊക്കെ പിടിച്ചിരിക്കുമ്പഴാ പാപ്പച്ചന്‍ ഓടിപ്പാഞ്ഞെത്തിയത്. 'അഞ്ചു മണിയായോ സാറേ' ന്നുമ്പറഞ്ഞ് വാതുക്കെ നിക്കുന്ന പോലീസുകാരനേം തള്ളിമറിച്ചിടിച്ചുകയറീ പിടീന്ന് ബാലറ്റുപേപ്പറും മേടീച്ചു പ്രബുദ്ധത ഒന്നു തെളിക്കുമ്പഴാ വിളിക്കാതെയൊള്ള അതിന്‍റെ ആ വരവ്...ശ്ശോ..എല്ലാരുമങ്ങു ചിരിച്ചു തലകുത്തിപ്പോയില്യോ..അല്ലേല് അന്നു ഒരൊന്നുരണ്ട് കത്തിക്കുത്തെങ്കിലും നടന്നേനെ, അത്രക്കു വാശീലല്ലാരുന്നോ പഞ്ചായത്തു തെരഞ്ഞെടുപ്പേ..

ഇതു പോലെ ഒട്ടനവധി നിര്‍ണായക സന്ദര്‍ഭങ്ങളില്‍ 'ഒരു വെടിപോലും വെക്കാതെ', എന്നാല്‍ സ്വന്തം 'വെടിക്കെട്ടു' കൊണ്ട് നാടിനെ പാപ്പച്ചന്‍ രക്ഷിച്ചിട്ടൊണ്ട്.

"ആശൂത്റീലൊക്കെ ഒത്തിരി കാണിച്ചതാ, ആ..ആര്‍ക്കറിയാം ഇതൊക്കെ എന്നാ കൂത്താന്ന്, പണ്ടു മോതലേ ഒള്ളതാ"ന്നും പറഞ്ഞ് ധിറുതീലങ്ങു നടന്നു കളയും പാപ്പച്ചന്‍റെ പെമ്പറന്നോര് മറിയാമ്മാമ്മ.

"ഏടാ അതു ഞാമ്പണ്ടു കൊച്ചാരുന്ന കാലത്തു വേലിമൂട്ടിക്കടവി വീശാമ്പോയപ്പം വെള്ളത്തി വല ഒന്നൊടക്കി, മുങ്ങാങ്കുഴിയിട്ട് ഒടക്കെടുത്തു നിവര്‍ന്നപ്പം എന്‍റെ പള്ള ഒന്നുളുക്കിയ പോലെ, അന്നു തൊടങ്ങിയ പര്വാടിയാ, അതിപ്പിന്നെ ഞാ ഒട്ടു വീശീട്ടുവില്ല" എന്നാ പാപ്പച്ചന്‍റെ ആത്മകഥ.

"അവനേതാണ്ട് ദീനമാടാ"ന്നാണു വല്യപ്പനോടു ചോദിച്ചപ്പമ്പറഞ്ഞത്. ദേശത്തെ ഒന്നാം വീശുകാരനായി പേരെടുത്തിട്ടൊള്ള വല്യപ്പന്‍ "എന്‍റെ ഓര്‍മ്മേലെങ്ങും അവനെങ്ങും ഒരു വല എടുത്തു കണ്ടിട്ടില്ലാന്നു" പറഞ്ഞേന് രഹസ്യമായി ഷാപ്പിലിരുന്നു വല്യപ്പന്‍റെ അപ്പനെയും അപ്പന്‍റെ അപ്പനേമെല്ലാം വിളിച്ചു വരുത്തി ഷമ പറയാനൊക്കെ പാപ്പച്ചന്‍ കടുമ്പിടുത്തം പിടിച്ചിട്ടും കൊച്ചു പള്ളീടെ സിമിത്തീരീന്നവരൊന്നും വന്നില്ലാന്നു വറീതു വഴക്കുല വെട്ടാം വന്നപ്പം പറഞ്ഞേന്, "അവനെ എന്‍റെ കയ്യിലൊന്നു കിട്ടട്ടേ"ന്നു കമ്പിളിക്കടീക്കെടന്നു ചൊമച്ചോണ്ട് വല്യപ്പന്‍ മുരണ്ടാരുന്നു.

ഏതായാലും ഒരു ദിവസം പാപ്പച്ചന്‍റെ 'പര്വാടി' പിടിച്ചു നിര്‍ത്തീതു പോലങ്ങു നിന്നു.

അതു കേട്ടോരെല്ലാം ആകപ്പാടെ വാ പൊളിച്ചു പോയി.

"എടീ മറിയേ, അവനു വല്ല കൊഴപ്പോം പിന്നെയൊണ്ടായോടീ" എന്നു വല്യമ്മ ചോദിച്ചേനു മറിയാമ്മാമ്മ ഒന്നുമ്പറഞ്ഞില്ല.

എല്ലാത്തിനുങ്കാരണം പാപ്പച്ചന്‍റെ മകന്‍, എല്ലാരും "തുട്ടന്‍"ന്നു വിളിക്കുന്ന ജോസൂട്ടി കുവൈറ്റീന്നു വന്നതാ. അവനു പണ്ട് മൊതലേ പാപ്പച്ചന്‍റെ 'അതിനോ'ട് മഹാദേഷ്യാരുന്നു. എല്ലാരും അതു പറഞ്ഞല്ലെ അവനെ കളിയാക്കിക്കൊണ്ടിരുന്നത്. അവന്‍ വന്നപ്പം പാപ്പച്ചനെ കയ്യോടെ പിടിച്ച് എങ്ങാണ്ട് ഒരു ഡോക്ടരുടെ അവിടെ കൊണ്ട്വോയത്രെ. അതിപ്പിന്നെയാ..

"ശെ എടാ, ഒരു സൊകമില്ല. പേറു നിര്‍ത്തിയപോലായിപ്പോയില്യോ" എന്നാണു പാപ്പച്ചന്‍ പീടികത്തിണ്ണക്കൂട്ടത്തോട് പറഞ്ഞതു. എല്ലാം ആ എരണം കേട്ട ജോസൂട്ടി ഒപ്പിച്ച പണിയാന്നുമ്പറഞ്ഞു.

"അങ്ങനെ പാപ്പച്ചന്‍ ചേട്ടനു പുള്ളീടെ ഐഡന്‍റിറ്റി പോയി" എന്നു ദേശകവിയും എഴുത്തുകാരനുമായ (പുള്ളീടെ ജോലി പോസ്റ്റാപ്പീസിലാ) രാജ്കുമാര്‍ എന്ന കിഴക്കാമ്പറമ്പു രായപ്പന്‍ വ്യക്തമാക്കിയപ്പഴാ സംഗതീടെ ഗൗരവം എല്ലാര്‍ക്കും പിടി കിട്ടിയത്.

"അതു ഞാനൊന്നു നോക്കട്ടെ"ന്നുമ്പറഞ്ഞു പാപ്പച്ചനെ വിളിച്ചു വരുത്തി, തന്‍റെ മൂന്നാലു ദിവസം പഴക്കം ചെന്ന 'വിഭവ'ങ്ങള്‍ കൊടുത്തു നോക്കീട്ടും "രക്ഷയില്ലാ"ന്നുമ്പറഞ്ഞു ചായക്കട ഉണ്ണിച്ചായിയും സുല്ലിട്ടു.

പാപ്പച്ചനു വേറെ കൊഴപ്പോന്നുമുണ്ടായില്ല.

പക്ഷേ പല സ്ഥലങ്ങളിലും പുള്ളിയെ എന്തോ നഷ്ടപ്പെട്ടവന്‍ എന്ന രീതിയില്‍ ആളുകള്‍ നോക്കാന്തുടങ്ങിയതോടെ പൂള്ളി ഭയങ്കര സങ്കടത്തിലായിപ്പോയി.

അങ്ങനെ താന്‍ 'പ്രശസ്തനാ'യിരുന്ന ഗതകാല സ്മരണയില്‍ ഊളിയിട്ടു നടക്കുന്ന സമേത്താ, വണ്ടിക്കച്ചോടം നടത്തുന്ന ആ ബിനോയീടെയൊക്കെ പട്ടി ഒരു വെളുപ്പാങ്കാലത്തു 'ശബ്ദമില്ലാത്ത' കാര്യനിര്‍വ്വഹണങ്കഴിഞ്ഞു വരുകാരുന്ന പാപ്പച്ചനെ കടിക്കാനിട്ടോടിച്ചത്. കടിയൊന്നുങ്കിട്ടീല്ല.

പഷേ പാപ്പച്ചനു വിണ്ടും 'ഉളുക്കി'. അദ്ദേഹത്തിന്‍റെ 'ഐഡന്‍റിറ്റി' അടുത്ത നിമിഷം മടക്കിക്കിട്ടി. അദ്ദേഹം പൂര്‍വ്വാധികം 'ശക്തനായി' നാടിനും നാട്ടുകാര്‍ക്കുമിടയില്‍ തിരിച്ചെത്തുകയും ചെയ്തു.

അങ്ങനെ, വീണ്ടും നാടു രക്ഷപ്പെട്ടു.