Monday, December 14, 2009

ബസ് (നിരൂപണം)

ബ്ലോഗ് നിരൂപകനുള്ള അവാര്‍ഡ് നോമിനേഷന്‍ കിട്ട്യ സ്ഥിതിക്ക് എന്തിനെയെങ്കിലും നിരൂപിക്കണം എന്ന ശക്തിയായ പ്രചോദനം ഒരാഴ്ച ആയി എന്‍റെ ഉറക്കം കെടുത്തുകയായിരുന്നു.

ബ്ലോഗ് രംഗത്ത് ഇനിയും ശൈശവ ദശ പിന്നിടാത്ത നിരൂപണ ശാഖ വളരെയധികം പടര്‍ന്ന് പന്തലിക്കേണ്ട ആവശ്യകത ഉണ്ട്. അത് കണ്ടറിഞ്ഞ് നിങ്ങളെ ഓരോരുത്തെരെയും നിരൂപണത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു...

ബ്ലോഗ് കവിതാ രംഗത്തേക്ക് വലതുകാല്‍ വെച്ച് കയറിയ പിഷാരടി മാഷിന്‍റെ "$#^%$@##* ബസ്" എന്ന കവിതയെ ആണ് ഞാന്‍ ഇതാദ്യമായി നിരൂപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

ആദ്യ പാദത്തില്‍ തന്നെ പിഷാരടി മാഷ് കവിതയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്യുന്നതായിക്കാണാം. കവിത എന്ന ബസില്‍ കേരളത്തിലെ ഏതോ മെട്രോ സിറ്റിയിലെ പ്രധാന റോഡില്‍ യാത്ര ചെയ്തതിന്‍റെ ഓര്‍മയാണ് കവിയെ മലയാള ബ്ലോഗിന്‍റെ പാലേരി മാണിക്യമായ ഈ സവിശേഷ ശാഖയിലേക്ക് ഹഡാദാകര്ഷിച്ചതെന്ന് വേണം കരുതാന്‍.

മുന്‍ ഖണ്ഡികയില്‍ പറഞ്ഞതു പോലെ കാവ്യജീവിതം എന്ന ബസില്‍ കവി കയറിയിരിക്കുകയാണ്. അതിനാല്‍ കവി ഇരിക്കുന്നതിന്‍റെ മുന്‍ സീറ്റിലും പിന്‍ സീറ്റിലും ഇരിക്കുന്നവര്‍ കാവ്യമേഖലയില്‍ പണ്ടേ സെന്‍റര്‍ ഫോര്വേഡ് കളിക്കുന്നതു ദര്‍ശിച്ച് പരിഭ്രാന്തനാകുന്നു.

രണ്ടാം പാദത്തില്‍ കവി ആധുനിക യുഗത്തിന്‍റെ മൂല്യച്യുതിയെപ്പറ്റി അതി വേഗം തന്നെ വിലപിക്കുകയാണ്.ബസിനുള്ളില്‍ വച്ച് നഗ്നരായ തമ്പുരാക്കന്മാര്‍ കൃതികള്‍ രചിക്കുന്നത് കണ്ട് ഹതാശനായ കവി ഫോട്ടോഷോപ്പും ഇലസ്റ്റ്രേറ്ററും തുറന്നു വരുമ്പോള്‍ എഴുതികാണിക്കുന്ന പരശ്ശതം പേരുകളില്‍ മലയാള ബ്ലോഗര്‍മാരുടെ പേരുകള്‍ പരതിപ്പോവുകയാണ്. മൂല്യങ്ങളെ ഫോട്ടോഷോപ്പിലിട്ട് നിറം പിടിപ്പിക്കുന്ന ആധുനികതയ്കെതിരെയുള്ള ഒന്നാന്തരം കവി ശബ്ദമാണിത്. ബസിലെ പ്രത്യേക കാവ്യ മേഖലയില്‍ വിരാജിക്കുന്നവരെ ഫോട്ടോഷോപ്പില്‍ കയറ്റി തുണി ഉടുപ്പിക്കണമോ എന്നാണ് കവിയുടെ വര്‍ണ്യത്തിലാശങ്ക.

തുടര്‍ന്ന് മെട്രോ സിറ്റിയിലെ റോഡുകളുടെ ശോചനീയാവസ്ഥ നിഴലിക്കുന്ന വരികളാണ് വരുന്നത്.
"ഗട്ടറില്‍ വീഴുമ്പോള്‍ ആടിയും,
ചാഞ്ചാടിയുംതാളത്തിലും .."
ഈ താളത്തില്‍ ചാഞ്ചാടിയാടി ഉറങ്ങു നീ എന്ന് കവി തന്നിലെ കവിതയോട് പറയുന്നുണ്ട്. കൂടാതെ ബസിനുള്ളില്‍ സമയം കൊല്ലേണ്ടവര്‍ക്കായി ഒരു മിനി ബാര്‍ ഉള്ളതായും അതിലെ ടച്ചിംഗ്സ് തീരെ നിലവാരം കുറഞ്ഞതാണെന്നും കവിക്ക് തോന്നുന്നുണ്ട്.

തുടര്‍ന്ന് ബസിനുള്ളില്‍ നിന്ന് ഉയരുന്ന കവിതകള്‍ ബസിനു മുന്നിലേക്ക് നിവര്‍ന്നു വീഴുന്ന അത്ഭുത കാഴ്ച കവി നമുക്ക് കാട്ടിത്തരുന്നു. നീളമുള്ള കവിതകള്‍ പാകിയ റോഡാണ് മെട്രോ നിലവാരത്തിന് അനുയോജ്യമെന്ന് കവി നമ്മെ വിളീച്ചടിയിക്കുന്നുണ്ട്. ഇത് ബ്ലോഗില്‍ എല്ലാവരെയും കവികളാക്കുക എന്ന കാവ്യടൂറിസം സംബന്ധമായി പ്രധാനവുമാണ്. കൂടാതെ കവിതാലാപനത്തിന്‍റെ ഘോരമാധുരി ബസിന്‍റെ കടകട ശബ്ദത്തെ മായുന്ന നിലാവു പോലെ പരത്തിയില്ലാതാക്കിക്കളയുന്നുവെന്നും കവി വിവക്ഷിക്കുന്നു.

കീനു റീവ്സിന്‍റെ സ്പീഡ് (1) സിനിമയില്‍ കാണിക്കുന്നതു പോലെ ബസ് പെട്ടെന്ന് ഫ്ലൈ ഓവറിലൂടെ ആകാശത്തേക്കു പറന്ന് ബൂലോകത്തെ മൃദുല റോഡുകളിലൂടെ പായുന്നതായി കവിക്ക് അനുഭവപ്പെടുന്നു. ആ റോഡില്‍ വച്ച് ബസ് ഒരു 407 നെ ഓവര്‍ ടേക്ക് ചെയ്യുന്നതായും, ബസും 407-ഉം സമാന്തരമായി കുതിക്കുമ്പോള്‍ 407-നുള്ളിലുണ്ടായിരുന്ന കൊല്ലാന്‍ കൊണ്ടുപോവുകയായിരുന്ന കുഞ്ഞാടുകള്‍ ബസിന്‍റെ ജനാലകളിലൂടെ ബസിലേക്ക് പ്രാണരക്ഷാര്‍ഥം ചാടിക്കയറുന്നതായും നമുക്ക് അടുത്ത വരികളില്‍ കാണാം. അങ്ങനെ കശാപ്പുശാലയിലേക്കൂള്ള യാത്രയില്‍ നിന്ന് കുഞ്ഞാടുകള്‍ക്ക് വഴിതെറ്റിയതായി കവി വിലപിക്കുന്നു. ഇങ്ങനെ ചാടിക്കയറിയ കുഞ്ഞാടുകളാകട്ടെ തങ്ങളുടെ അല്പം മുന്‍പുള്ള ഭയങ്കര നില മറന്ന് ബസിലുണ്ടായിരുന്ന വിവിധ തരം യാത്രക്കാരെ പ്രത്യേക തരത്തില്‍ കരഞ്ഞ് അപമാനിക്കുന്നു. അപമാനം സഹിക്കവയ്യാതെ അനുവാചകര്‍ ഛര്‍ദ്ദിക്കുന്നുമുണ്ട്.

പെട്ടെന്ന് ബസ് ഒരു പൊട്ടക്കിണറ്റിലേക്ക് വീഴുന്നു. എന്നാല്‍ താഴെ പതിക്കുന്നതിനു മുന്‍പേ തന്നെ നിയന്ത്രണം വീണ്ടെടുത്ത ബസ് കിണറ്റു ഭിത്തിയില്‍ വട്ടത്തില്‍ ചുറ്റിക്കൊണ്ടേയിരിക്കുന്നതായും കവി പറയുന്നു. ഈ കിണറ്റിലെ തവളകളും ഉഗ്രമായ കാവ്യാനുശീലനമുള്ളവരായിരുന്നു. അവയുടെ അതി ഘോരമായ ആലാപനവും ബസിലെ കാവ്യാലാപനവും ഒരേ ദിശയില്‍ വന്നതിനാല്‍ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കും എന്ന സാമാന്യ തത്വം മൂലമാണ് ബസ് താഴെപ്പതിക്കാതെ രക്ഷപ്പെട്ടതെന്ന് ഇവിടെ പറയാതെ പറയുകയാണ് കവി.

കൃതികള്‍ മഹാകാവ്യങ്ങളായി കാലിക്കോ ബയണ്ടീട്ട് ഇറക്കുന്നതിനായി ബൂലോകരെ ആഹ്വാനം ചെയ്യുന്ന കവി, നാസാരന്ധ്രങ്ങളെ ബന്ധിച്ച് വരുന്ന ഒരാള്‍ കാവ്യോത്തമര്‍ക്ക് അവാര്‍ഡ് നല്‍കുന്നതായും സ്വപനം കാണുന്നു. ഇതോടെ ഉറങ്ങിപ്പോവുന്ന കവി താനറിയാതെ ബസിനുള്ളില്‍ നിന്നും, തദ്വാര കിണറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ച് പോകുന്നു. അദ്ദേഹം വന്ന് വീഴുന്നതാകട്ടെ, നേരത്തെ കിണറ്റിലെ ആലാപ് സഹിക്കാനാവാതെ മുന്‍പെന്നോ പീടഞ്ഞു കയറി രക്ഷപ്പെട്ടെന്ന് കരുതിയ നിരവധി തവളകള്‍ ചതഞ്ഞരഞ്ഞു കിടക്കുന്ന, കീണറോരത്തുള്ള ഒരു റയില്വേ ട്രാക്കിലും. അതിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് മെല്ലെ നടന്നു ചെല്ലുന്ന കവി അടുത്ത ബസിന്‍റെ സമയം ബസ് സ്റ്റോപ്പ് ഭിത്തിയില്‍ തിരയുന്നു.

കവിത ഇവിടെ

1 comment:

കാപ്പിലാന്‍ said...

ആചാര്യ നിരൂപണം കലക്കി . പിഷാരടിയുടെ കവിത വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ഓടി വന്നത് കേരളത്തില്‍ ഗട്ടറില്‍ വീണ ലൈന്‍ ബസ്‌ അല്ല പകരം പറക്കുന്ന മാജിക്‌ സ്കൂള്‍ ബസാണ് . കവിതയുടെ അപാര സീമകള്‍ തേടി അലയുന്ന , കവി കുഞ്ഞുങ്ങള്‍ കയറിയ മാജിക്‌ സ്കൂള്‍ ബസ്‌ .അതില്‍ കാലഘട്ടത്തിനു യോജിക്കാത്ത ചില അശ്ലീല പടങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ കവിത സൂപ്പര്‍ .

കവി പിഷാരടി മാഷിനും , നിരൂപകന്‍ ആചാര്യ ശ്രെഷ്ടനും എന്‍റെ ആശംസകള്‍