Thursday, January 28, 2010

ആറാമിന്ദ്രിയം (നിരൂപണം)

നിരൂപണത്തില്‍ പൂര്‍വ്വസൂരിയും കവിതയില്‍ മടുക്കാതെ ജീവിക്കുന്ന വ്യക്തിയുമായ കാപ്പിലാന്‍റെ കവിത കണ്ടു കിട്ടുന്നത് നിരൂപണക്കടലിലേക്ക് പിച്ച വെയ്ക്കുന്ന ഒരു ശിശുവിനെ സംബന്ധിച്ചിടത്തോളം നിലക്കാത്ത ആഹ്ലാദമാണ്. ആ ശിശു ഇന്ന് ഞാനാണ്. കാപ്പിലാന്‍റെ ആറാമിന്ദ്രിയത്തില്‍ നിന്ന് ഏതു പ്രതികരണം ആണുണ്ടാവുക എന്നുറപ്പില്ലെങ്കിലും ജീവന്‍ തൃണവല്‍ ഗണിക്കുകയാണല്ലോ ഒരു നീരൂപകന്‍റെ പത്രധര്‍മ്മം.

കവിത:ആറാമിന്ദ്രിയം

പതിവു പോലെ കവി കോപാകുലനാണ് ആദ്യം തന്നെ. കവി തമിഴ് നാട്ടിലെവിടെയോ യാത്ര പോയി മടങ്ങി വന്ന് കവിതയെഴുതിയ ലക്ഷണമാണ് കാണുന്നത്. ഇത്രയധികം മുല്ലപ്പൂ ഗന്ധ സ്മരണ ഇപ്പോള്‍ കേരളത്തില്‍ ലഭ്യമല്ല. പ്രത്യേകിച്ചും പഴങ്ങളുടെയും പച്ചക്കറിയുടെയും മുല്ലപ്പൂവിന്‍റെയും കാര്യത്തില്‍ നമ്മള്‍ തമിഴ്നാടിന്‍റെ നല്ല അയല്‍ക്കാരും നല്ല സമറിയാക്കാരുമായി കഴിഞ്ഞു കൂടുന്ന ഇക്കാലത്ത്.

ഏതായാലും പ്രണയത്തിനു മുല്ലപ്പൂവിന്‍റെ ഗന്ധമെന്ന് ആരോ പറഞ്ഞത് കവി കേട്ടു. വൈക്കം മുഹമ്മദ് ബഷീറായി ജനിക്കാത്തത് അയാളുടെ മഹാഭാഗ്യം. കാരണം, ഒരു സുന്ദരിയോട് ബഷീറിനു ഒരിക്കല്‍ പ്രണയം പോലെ ഒന്ന് തോന്നവേ അവര്‍ക്കിടയില്‍ സുന്ദരി എന്തോ ഒരു ശബ്ദത്തോടെ, ഒരു പക്ഷേ ആ പ്രണയത്തിന്‍റെയായിരിക്കണം, പ്രത്യേക സുഗന്ധം ഇറക്കിവിട്ടതിനേപ്പറ്റി ബഷീര്‍ തന്നെ പണ്ട് ഒരു കഥയെഴുതിയത് വായനക്കാര്‍ മറന്നിരിക്കില്ല. അതാണ് പ്രണയത്തിന്‍റെ കളി. ഏതു ഗന്ധം എപ്പോള്‍ വരുമെന്ന് പറയാന്‍ പറ്റില്ല. മുല്ലപ്പൂ ഗന്ധം പ്രണയത്തിനുണ്ടെന്ന് പറഞ്ഞവനു സെന്‍സില്ലെന്നും അവന്‍റെ മൂക്കു ചെത്തണമെന്നും കവി പറയുന്നതിനോട് ഈ നിരൂപകനു നേര്‍ത്ത വിയോജിപ്പുണ്ട്. പ്രണയത്തിനു കണ്ണില്ല എന്നതാണല്ലോ, E=MC2 (ഈ സമം എം സീ സ്ക്വയേഡ്) കഴിഞ്ഞാലുള്ള പ്രധാന സൂത്രവാക്യം. ഏതോ പ്രണയിയെ പരീക്ഷണ ശാലയിലിട്ട് ഈ സൂത്രവാക്യം കണ്ട് പിടിച്ച ആള്‍ ആ പ്രണയ രോഗിയെ ഇ. എന്‍. ടി സ്പെഷലിസ്റ്റിന്‍റെ അടുത്തു കൊണ്ട് പോകാന്‍ മറന്നു പോയി. അല്ലായിരുന്നെങ്കില്‍ അന്നേ നമ്മള്‍ അറിഞ്ഞേനെ, കണ്ണു മാത്രമല്ല, മൂക്കും നാക്കും ത്വക്കുമൊന്നുമില്ലാത്ത വെറും തിര്യക്കാണ് പ്രണയമെന്ന്. അങ്ങനെയിരിക്കെ, ഒരു പക്ഷേ ബഷീറും മറ്റും സൂചിപ്പിച്ച തരം ഏതോ പ്രണയ ഗന്ധം, കണ്ണും മൂക്കുമില്ലാത്ത ആ പ്രണയദാഹിക്ക് മുല്ലപ്പൂ ഗന്ധമായി അനുഭവപ്പെട്ടതാവാനും സാധ്യതയില്ലേ കവേ?

ഇവിടെ നിന്ന് കടല്‍ത്തിരകളുടെ തലോടലേറ്റ് , 'പ്രണയ നിലാ..' എന്ന പാട്ട് അവഗണിച്ച് , കവി ആലപ്പുഴക്ക് പോകുന്നതായി പല വായനക്കാര്‍ക്കും തോന്നിയേക്കാം. വന്‍ തകര്‍ച്ച നേരിടുന്ന കയര്‍ വ്യവസായ മേഖലയെ പുനരുദ്ധരിക്കാനുള്ള സന്ദേശമാണ് കവി നല്‍കുന്നതെന്ന് വേണമെങ്കില്‍ നമുക്കു കരുതാവുന്നതാണ്. കവി പറയുന്നു:

തേങ്ങാ പൊതിച്ച്‌ വലിച്ചെറിഞ്ഞ തൊണ്ട് പോലെയാണ് പ്രണയം

പ്രണയത്തിന്‍റെ പരിപ്പ് തിരുമ്മി അവിയല്‍, തോരന്‍, ശര്‍ക്കര അട, പുട്ട് എന്നിവ വയ്ക്കുകയും പ്രണയത്തെ വലിച്ചെറിഞ്ഞ് കളയുകയും ചെയ്യുന്നതില്‍ നമ്മള്‍ എത്ര വിദഗ്ധര്‍. കവി പറയുന്ന പ്രണയമെന്ന കേരഫലത്തിന്‍റെ യുസേജസ് സ്ക്കൂളീല്‍ ഹൃദിസ്ഥം ആക്കിയിട്ടുള്ള നമ്മള്‍ പിന്നീട് വെറുതെയിരിക്കാതെ ഓര്‍മകള്‍ അയവിറക്കാനുള്ള ഉമിനീരിലും അതിനൊപ്പം ഒഴുക്കി വേസ്റ്റാക്കാനുള്ള കണ്ണീരിലുമിട്ട് പ്രണയ തൊണ്ടുകള്‍ കുതിര്‍ത്തു വയ്ക്കുന്നു. പിന്നീട് എത്രയോ പ്രണയനാരുകള്‍ ചേര്‍ത്തു പിരിച്ചാണ് ജീവിതത്തിന്‍റെ ഒരു കയര്‍ നമ്മള്‍ പിരിച്ചെടുക്കുന്നത് വായനക്കാരെ. അത്തരമൊരു വ്യവസായം തകരുന്നതില്‍ കവിയോടൊപ്പം നാം ഉല്‍ക്കണ്ടപ്പെടണം.

ഇത്തരം പ്രണയ കയര്‍വ്യവസായത്തിന്‍റെ കണക്കുകള്‍ നിരത്തുന്നുമുണ്ട്, കവി.

പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗുണിക്കുകയും
ചെയ്‌താല്‍ കിട്ടുന്ന ഫലം ശൂന്യമായിരിക്കും .
ഉറപ്പ് .
അല്ലെങ്കില്‍ നീ കൂട്ടി നോക്ക് !


ശൂന്യം=പൂജ്യം. അപ്പോള്‍ പൂജ്യമെന്ന ഫലം കിട്ടാനായി നാം ഹരിക്കുന്നത് പൂജ്യം കൊണ്ടു തന്നെ വേണം. ഹരിക്കപ്പെടുന്നതും പൂജ്യമായിരിക്കണം. ഇനി ഗുണിക്കുകയാണെങ്കിലും ഇതു തന്നെ. 0x0=0. കൂട്ടിയാലും അതു തന്നെ 0+0=0. പ്രണയത്തിനു പൂജ്യത്തിന്‍റെ ആകൃതിയാണ്. തേങ്ങയുടെ തൊണ്ട് പൊളിക്കുന്നതിനു മുന്‍പ് പൂജ്യത്തിന്‍റെ ആകൃതി ആണല്ലോ. ജീവിതത്തിനും പൂജ്യം ആകൃതിയായിരിക്കണം. ജീവിതചക്രം എന്നൊക്കെയാണല്ലോ പൊതുവെ നാം പറയുക. അപ്പോള്‍ അതും പൂജ്യം തന്നെ. കവി ഭാവന എത ഉദാത്തം ഇവിടെ എന്ന് കാണുക. 0/0=0! 0x0=0! ശരിയാണ്. പ്രണയിക്കുമ്പോള്‍ ജീവിക്കാനും, ജീവിക്കുമ്പോള്‍ പ്രണയിക്കാനും മറക്കുന്നത് നമ്മളല്ലാതെ മറ്റാര്‍? അങ്ങനെ സംഭവം മൊത്തം നഷ്ടമാണെന്ന് കവി പറയുന്നു.

എന്നാല്‍ അടുത്തപാദത്തില്‍ എത്തുമ്പോള്‍, കവിതയുടെ തുടക്കത്തില്‍ കവി കോപാകുലനായതെന്തെന്ന് നാമറിയുന്നു. കാരണം, മറ്റൊന്നുമല്ല:

കായലോരത്തെ ചീഞ്ഞ തൊണ്ടിന്റെ ഗന്ധമാണ് പ്രണയത്തിന്.

പ്രണയത്തിന്‍റെ ഗന്ധം ഇതായിരിക്കെ ജാസ്മിന്‍ സ്പ്രേ ആരോ മൂക്കിന്‍ തുമ്പില്‍ അടിച്ചു കൊണ്ടാണ് അന്ന് തന്‍റെ പ്രണയിയെ കാണുവാന്‍ പോയിരിക്കുക. അയാളുടെ മൂക്ക് ചെത്തിയാല്‍ ശരിക്കുള്ള ഗന്ധം അയാള്‍ക്ക് കിട്ടിക്കോളൂം എന്നാണ് കവി വിവക്ഷ. ആദ്യ വിയോജിപ്പ് നിരൂപകന്‍ ഇവിടെ ക്ഷമാപണത്തോടെ തിരിച്ചെടുക്കുന്നു.

തല്ലിയും നൂര്‍ത്തും ഇഴപിരിച്ചും ഇഴകോര്‍ത്തും
ഒരു താലി ചരടിലോ ഒരു തുണ്ട് കയറിലോ
ഒടുങ്ങുന്ന ജീവിതങ്ങള്‍ !!

കവി പ്രണയഹാരങ്ങളായ കയറുകളിലൂടെ സഞ്ചരിച്ച് തീര്‍ന്നിട്ടില്ല. നമ്മള്‍ ഇഴകോര്‍ത്ത് എടുത്ത പ്രണയകയറില്‍ നമ്മള്‍ തന്നെ തൂങ്ങേണ്ടി വരുന്ന ദുരന്തമാണ് കവിതയുടെ ഈ ഭാഗത്തെ ഇതിവൃത്തം. ഇവിടെ നിരൂപക സഹജമായ ഒരു സംശയം - പ്രണയ വിവാഹങ്ങളെയാണോ കവി നിരാകരിക്കുന്നത്? ഏതായാലും ഒരാള്‍ക്ക് തൂങ്ങാന്‍ പാകത്തില്‍ ബലവും ഉറപ്പുമുള്ള താലികളും മറ്റും കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന തിരിച്ചറിവും നമുക്കും സ്വര്‍ണക്കടക്കാര്‍ക്കും ലഭിക്കുന്നുണ്ടിവിടെ.

ആമകളെപ്പോലെ ജീവിക്കുന്ന പ്രണയികളെക്കുറിച്ചാണ് കവിയുടെ അടുത്ത സങ്കടം. ആമകളുടെ വംശം അന്യം നിന്ന് പോകുന്നതിനെതിരെയുള്ള ആഹ്വാനം പലരാജ്യങ്ങളിലെയും ജന്തുസ്നേഹികള്‍ പുറപ്പെടുവിക്കാറുണ്ട്. കയര്‍ വ്യവസായം പോലെ തന്നെ ആമ തുടങ്ങിയ പാവം ജന്തുക്കളും നശിക്കാതെ നാം അവയെ സൂക്ഷിക്കണമെന്ന് കവി ധ്വനിപ്പിക്കുകയാണ്. പ്രണയത്തിന്‍റെ മുട്ടകള്‍ ഏതോ കടല്‍ത്തീരത്തു ആര്‍ക്കോ നശിപ്പിക്കാനായി മറന്നു വെച്ചിട്ട് ജീവിതമെന്ന രക്ഷാകവചവും പേറി അതിലേക്കുള്വലിയുന്നവരെ കവി കണക്കറ്റു പരിഹസിക്കുന്നുണ്ടിവിടെ. ഇവിടെയും കവി തമിഴ്നാടിനു യാത്ര ചെയ്തോ എന്ന് സംശയിച്ച് ചോദിച്ചു പോകുന്നു: ആമാ, ജീവിതങ്കള്‍ എന്നാണോ ശരിക്കും കവി ഉദ്ദേശിച്ചത്?

മൂലകൃതി ഇവിടെ : ആറാമിന്ദ്രിയം

3 comments:

Sabu Kottotty said...

വിഷയം ആമയായതിനാല്‍ ബൂലോകകവിപി തമിഴ്‌നാടുവഴി യാത്രചെയ്തിരിയ്ക്കാനുള്ള സാധ്യത വലുതാണ്. നിരൂപണം ഉഷാറായി...

പ്രയാണ്‍ said...

വെറുതെയല്ല നിരൂപണത്തിന്റെ മണംഇവിടെവരെയടിച്ചത്......:))

കാപ്പിലാന്‍ said...

ശിശുവിന്റെ കാഴ്ചകള്‍ നന്നായിരിക്കുന്നു . പൂര്‍വ്വസൂരി പ്രയോഗം ശരിക്കും ഇഷ്ടപ്പെട്ടൂ :)
അണ്ണാച്ചി ആമ ശാപ്പിട്ടിറുക്കെ.

പുതിയ പുതിയ നിരൂപണ മേഖലകള്‍ കീഴടക്കുക .ആശംസകള്‍