Tuesday, January 19, 2010

നുണക്കുഴിപ്പറയിലെ പുഷ്പം (നിരൂപണം)

അല്പ കാലത്തെ വിയോഗത്തിനു ശേഷം ബ്ലോഗ്പരവശനും പ്രശസ്ത നിരൂപകനുമായ ഞാന്‍ ഇതാ വീണ്ടും നിരൂപണക്കുടുക്കയില്‍ തലയിടുന്നു...

പ്രശസ്ത കവി സോണയുടെ "ക്ഷമാപണം" എന്ന കവിത നിരൂപിക്കണം എന്ന് എനിക്ക് ശക്തിയായ ഉള്‍പ്രചോദനം ഉണ്ടായിരുന്നില്ലെങ്കില്‍ ഇനിയും ഒരിക്കലും ബ്ലോഗിലേക്ക് മടങ്ങിവരില്ല എന്ന ബീഷ്മ്മ ശപഥം ഞാന്‍ തെറ്റിക്കയില്ലായിരുന്നു. യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം ഈ കവിത വായിച്ചപ്പോള്‍ മുതല്‍ ഇത് നീരൂപിക്കണം, നിരൂപിക്കണം എന്ന് എനിക്ക് കടുത്ത ശങ്ക തോന്നുകയുണ്ടായി. എന്നാല്‍ നിരൂപണാന്തം കവി സോണ എന്നെ മര്‍ദ്ദിക്കുമോ എന്ന ഉള്‍ഭയം തെല്ലുണ്ടായി എന്നതിനോടൊപ്പം പ്രസ്തുത കവിതയുടെ ലിങ്ക് എന്‍റെ കയ്യില്‍ നിന്ന് കാണാതെ പോവുകയുമുണ്ടായി. അവതാരിക നിര്‍ത്തുന്നു.

മാപ്പ് ചോദിക്കുന്നു ഞാന്‍

എന്ന വാക്കുകളോടെ കവിത എഴുതിത്തുടങ്ങുന്ന കവിക്ക് നിങ്ങളെ എല്ലാപേരെയും പ്രതിനിധീകരിച്ച് ഞാന്‍ തന്നെ മാപ്പ് കൊടുത്തിരിക്കുന്നു. ആ മാപ്പില്‍ അന്‍റാര്‍ട്ടിക്ക ഏത്, ഇന്‍ഡിക്ക ഏത്, മരോട്ടിക്ക ഏത് എന്നിവ കവി ഉടന്‍ മാപ്പില്‍ തൊട്ട് കാണിക്കണം എന്ന് അപേക്ഷിക്കുന്നു.

"മണാന്തം കവിക്ക് ദീപേക്ഷികയുരക്കണ"മെന്ന് തോന്നുന്നിടത്താണ് സത്യത്തില്‍ എന്‍റെ ഹൃദയം തങ്ങിക്കിടക്കുന്നത്. തന്‍റെ മോഹം മാപ്പര്‍ഹിക്കാത്തതാണെന്ന് കവിക്ക് തോന്നുന്നു. മരോട്ടിയെണ്ണ കത്തുമ്പോഴുള്ള മണം വിളക്ക് കത്തിക്കും മുന്‍പ് തന്നെ കവിക്ക് അനുഭവപ്പെടുന്നു. പ്രണയാതുരനായി ഭക്ഷണം കഴിക്കാതെ അലഞ്ഞ കവിയുടെ കുടലു കരിഞ്ഞ മണം ആയിരിക്കാമത്. അതോ പ്രണയത്തിനു മരോട്ടിയെണ്ണയുടെ ഗന്ധമാണോ? പ്രണയത്തിന്‍റെ സ്നിഗ്ധത കൊണ്ട് കവി തന്‍റെ ഹൃദയത്തില്‍ പ്രണയിനിയെ പൂജിക്കാനായി ഒരു വിളക്ക് കത്തിക്കാന്‍ നോക്കുമ്പോള്‍ അത് അടുത്തു കണ്ട മരോട്ടി വിളക്ക് എളുപ്പത്തിനായി കൈക്കൊണ്ടതുമാവാം.

'നമ്മള്‍ തന്‍ ശ്റീകോവില്‍ പണീയാന്‍' എന്ന ഭാഗം വായനക്കാരനായ എനിക്ക് കടുത്ത ആശങ്കയുളവാക്കി. ചോദ്യം തനൂജാമ്മയോട് ആണ്. ചോദ്യംപൂനം തനൂജയോട് ആണോ, അപ്പോള്‍ കവി പ്രണയിച്ചത് അവരെ ആണോ, അങ്ങനെയെങ്കില്‍ കവി അവരെ പ്രണയിച്ചിട്ട് ഒടുവില്‍ അവരുടെ തനയയെ പാണിഗ്രഹണം ചെയ്യണമെന്ന് പറയുന്നത് തികഞ്ഞ തെറ്റാണ്. ഇത് മറ്റൊരു കവിതയിലൂടെ കവി വിശദീകരിക്കേണ്ടതുണ്ട്. ഹാ, പ്രണയമേ, നിനക്ക് അക്ഷികളില്ല എന്ന പറഞ്ഞത് എത്ര സത്യം.

അടുത്ത വരികളും ഏതാണ്ട് ഇതേ രൂപത്തില്‍,

തര്‍ക്കവി തര്‍ക്കതിന്തീപ്പൊരി തെറിപ്പിച്ചു
നാംഒടുവിലകന്നു പോയെന്നില്‍
നിന്നുംഓര്‍മ്മതന്‍ ചെമ്പകമലരുകളവശേഷിപ്പിച്ച്..

ഇവിടെ തര്‍ക്കവി, എന്നു വെച്ചാല്‍ ഹൃദയത്തില്‍ കൂരമ്പായി പ്രണയം തറഞ്ഞ കവി എന്നാണ് വിവക്ഷിക്കുന്നത്. ആദ്യഭാഗത്ത് കവി ദീപേക്ഷിക ഉരച്ചെങ്കിലും തീപ്പൊരി ചിതറുന്നത് അല്പം കഴിഞ്ഞ് ഇവിടെയാണ്. അമ്പുകൊള്ളാത്തവരില്ല കവികളില്‍ എന്നാണല്ലോ വാക്യം. കവി അകന്നു പോകുന്നുണ്ട്. പക്ഷേ, ആരില്‍ നിന്ന്? മനോഹരമായ ഓര്‍മച്ചെമ്പകമലര്‍ പ്രയോഗം കണ്ടില്ലെന്നല്ല.

അടുത്ത ഭാഗത്താണ് കവിയുടെ പ്രണയിനിയെ നാം കാണുന്നത്. അതോടെ നമ്മുടെ സംശയം മാറുന്നു, ഐശ്വര്യ റായി മലയാളത്തിലേക്ക് മരുമകളായിരുന്നുവെങ്കില്‍ അതെങ്ങനെയോ അങ്ങനെ വായനക്കാര്‍ക്ക് തോന്നുന്നു.

മുത്തു മണി മാലയാം മദനോര്‍മ്മകളെചാര്‍ത്തി ,
സെറ്റ് സാരിയുടുത്തു ,തുളസി കതിര്‍
വെച്ച്

ഇത്രയും അന്നനട ഗംഭീരം എന്ന് പറയാതെ വയ്യ. എന്നാല്‍ അവളുടെ നുണക്കുഴികള്‍ വരേണ്ടയിടത്ത് കവി ഒരു പറ വെച്ച്കൊടുത്ത് അതില്‍ പൂവും വച്ചു. അതാകട്ടെ വാല്‍സല്യ പുഷ്പം. പ്രണയിനിയുടെ മുഖം നെല്ലളക്കുന്ന ഒരു പറയിലേക്കു കുമ്പിട്ടു പോയിയെന്ന പോലെ തോന്നുന്നു. അതോ കവിയെ ഇഷ്ടമല്ലാത്ത തനൂജാമ്മ മകളുടെ പ്രണയപാപത്തിന് അവള്‍ക്കുള്ള ശിക്ഷ വിധിച്ചപ്പോള്‍ മകള്‍ മുഖമടിച്ച് പറയില്‍ വീണതോ എന്ന് ഏതെങ്കിലും വായനക്കാരന്‍ ചോദിച്ചാല്‍ കവിക്ക് എന്നെ ഗളഹസ്തം ചെയ്യണമെന്ന് തോന്നാം. അതിനാല്‍ നിര്‍ത്തി. എന്തായാലും തന്നോട് അവള്‍ക്കുള്ള വാല്‍സല്യമിനിയും ബാക്കിയുണ്ടെന്ന് ഉറപ്പുള്ള കവി ഇരിക്കുന്ന ബെഞ്ചില്‍ വായനക്കാരും ഇരുന്നു പോവുന്നിവിടെ, ആദിസത്യതാളം ആര്‍ന്നതിവിടെ എന്ന് അവര്‍ ഒരുമിച്ച് പറയുന്നു.

തുടര്‍ന്ന് കവി അലപ് സ്വല്പം പണി സെന്‍സര്‍ ബോര്‍ഡിനു കൊടുക്കുന്നുണ്ടെങ്കിലും പ്രണയാര്‍ദ്രനായ കവി തന്‍ മനം പ്രണയിനിയുടെ മാതാവിന്‍റെ കാല്ക്കല്‍ വീണു കിടക്കുന്നതും, മാതാവ് അത് ബെക്കാമിന്‍റെ ഇല വീഴാ പൂഞ്ചിറ കിക്കിലൂടെ തിരികെ കവിയുടെ ഉള്ളിലേക്ക് തന്നെ അടിച്ച് കയറ്റി ഗോള്‍ എന്നാര്‍ക്കുമ്പോള്‍ കവിയുടെ കണ്ണീരൊഴുകുന്നത് ഈ പാവം നിരൂപകന്‍റെ കപോലങ്ങളിലൂടെയാണ് പ്രിയ വായനക്കാരെ...

5 comments:

പ്രയാണ്‍ said...

ഇങ്ങിനെ ചിരിപ്പിക്കല്ലെ...ആയുസ്സ് പിടിച്ചാല്‍ കിട്ടില്ല............:)

കാപ്പിലാന്‍ said...

ചിരിച്ച് ഒരു വഴിക്കായി ആചാര്യ :)

പാവപ്പെട്ടവൻ said...

ആചാര്യ ഇത്രയും വേണമായിരുന്നോ .....ഇതിപ്പോള്‍ കവിത എഴുതിയതിന്‍റെ പേരില്‍ പുളിമരത്തില്‍ കെട്ടിയിട്ടു അടിച്ചപോലായി

Appu Adyakshari said...

ഇതൂകുറേ കടുപ്പമായിപ്പോയി ആചാര്യാ... :-)
ഈ നിരൂപണത്തിന്റെ വെളിച്ചത്തിൽ കവി പുതിയ പാഠങ്ങൾ ഉൾക്കൊള്ളും എന്ന് നമുക്ക് തർക്കവിക്കാം.

Appu Adyakshari said...

ഇതൂകുറേ കടുപ്പമായിപ്പോയി ആചാര്യാ... :-)
ഈ നിരൂപണത്തിന്റെ വെളിച്ചത്തിൽ കവി പുതിയ പാഠങ്ങൾ ഉൾക്കൊള്ളും എന്ന് നമുക്ക് തർക്കവിക്കാം.